ന്യൂഡൽഹി: ധനമന്ത്രി നിർമ്മലാ സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിലെ ധനവിനിയോഗ, നികുതി നിർദ്ദേശങ്ങൾ അടങ്ങിയ ധനബില്ലിന് ലോക്സഭ അംഗീകാരം നൽകി. 39 ഭേദഗതി നിർദ്ദേശങ്ങളോടെയാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷം നിർദ്ദേശിച്ച ഭേദഗതികൾ തള്ളി.
കൊവിഡ് പ്രതിസന്ധിയിൽ സമ്പദ്വ്യവസ്ഥ തകർന്നിട്ടും പുതിയ നികുതി നിർദ്ദേശങ്ങൾ അവതരിപ്പിക്കാത്ത ഏകരാജ്യം ഇന്ത്യയാണെന്ന് ധനബില്ലിന്റെ ചർച്ചയ്ക്കുള്ള മറുപടിയിൽ നിർമ്മലാ സീതാരാമൻ പറഞ്ഞു. പകരം സാധാരണക്കാരന് മേലുള്ള നികുതി ഭാരം കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ മുൻസർക്കാരിന് നേതൃത്വം നൽകിയ കോൺഗ്രസ് നിലപാട് അതായിരുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.
ഡൽഹിയിലെ മൂന്ന് കോർപറേഷനുകളെ ലയിപ്പിക്കുന്നതിനുള്ള ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഭേദഗതി ബിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ അവതരിപ്പിച്ചു.
ബംഗാൾ ആക്രമണം: സഭയിൽ
പൊട്ടിക്കരഞ്ഞ് രൂപാ ഗാംഗുലി
പശ്ചിമബംഗാളിലെ രാഷ്ട്രീയ അക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ പൊട്ടിക്കരഞ്ഞ് എം.പിയും ചലച്ചിത്ര ടിവി താരവുമായ രൂപാ ഗാംഗുലി.
പശ്ചിമ ബംഗാളിൽ സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അടിയന്തരമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാളിലെ ബിർഭൂമിൽ കഴിഞ്ഞ ദിവസം എട്ടുപേരുടെ മരണത്തിനിടയാക്കിയ രാഷ്ട്രീയ അക്രമ സംഭവങ്ങൾ ശൂന്യവേളയിൽ ഉന്നയിച്ച് സംസാരിക്കവെയാണ് രൂപാ ഗാംഗുലി നിയന്ത്രണം വിട്ടത്. അവിടെ ആളുകളെ കൂട്ടത്തോടെ കൊല്ലുകയാണെന്നും ബാക്കിയുള്ളവർ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയാണെന്നും രൂപ പറഞ്ഞു. പശ്ചിമ ബംഗാളിൽ ജീവന് സുരക്ഷയില്ലാത്ത ഇടമായി മാറി. അടിയന്തരമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും വിതുമ്പിക്കൊണ്ട് രൂപാ ഗാംഗുലി പറഞ്ഞു.
ബി.ജെ.പി പ്രവർത്തകർ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചപ്പോൾ തൃണമൂൽ അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചിരുന്നു. പ്രസംഗ ശേഷവും തൃണമൂൽ എം.പിമാർ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങി ബഹളം തുടർന്നതോടെ സഭാ നടപടികൾ നിറുത്തിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |