തിരുവനന്തപുരം: 26-ാമത് ചലച്ചിത്ര മേളയിൽ മികച്ച സിനിമയ്‌ക്കുള്ള സുവർണചകോരം നതാലി അൽവാരെസ് മെസെൻ സംവിധാനം ചെയ്ത കോസ്റ്റാറിക്കൻ ചിത്രം ക്ലാരാ സോള നേടി. പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടമാണ് പ്രമേയം. മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും നതാലി അൽവാരെസിനാണ്.
വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം 'കൂഴങ്കൾ ' പ്രേക്ഷകപ്രീതി ഉൾപ്പടെ മൂന്ന് പുരസ്‌കാരങ്ങൾ നേടി. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം, രാജ്യാന്തര മത്സര വിഭാഗത്തിൽ ജൂറി പുരസ്‌കാരം എന്നിവയാണ് കൂഴങ്കൽ നേടിയത്.
ക്രിഷാന്ദ് സംവിധാനം ചെയ്ത മലയാള ചിത്രം 'ആവാസ വ്യൂഹത്തിന് രണ്ട് പുരസ്കാരം ലഭിച്ചു. മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ഫിപ്രസി പുരസ്കാരവും.
മികച്ച സംവിധാനത്തിനുള്ള രജതചകോരം കമീലാ കംസ് ഔട്ട് ടുനൈറ്റിന്റെ സംവിധായിക ഇനേസ് ബാരിയോ യൂയെവോയ്ക്കാണ്. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് ദിനാ അമർ സംവിധാനം ചെയ്ത യു റീസെംബിൾ മി തിരഞ്ഞെടുക്കപ്പെട്ടു .
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്.എസ്.എ കെ.ആർ. മോഹനൻ പുരസ്‌കാരത്തിന് പ്രഭാഷ് ചന്ദ്ര സംവിധാനം ചെയ്ത അയാം നോട്ട് ദി റിവർ ഝലവും മലയാള ചിത്രമായ നിഷിദ്ധോയും തിരഞ്ഞെടുക്കപ്പെട്ടു (സംവിധായിക താരാ രാമാനുജൻ).
അന്താരാഷട്ര മത്സര വിഭാഗത്തിലെ ചിത്രങ്ങളിൽ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമർശത്തിനു കമീലാ കംസ് ഔട്ട് ടു നെറ്റിലെ അഭിനേത്രി നീന ഡിയംബ്രൗസ്‌കി അർഹയായി. ഇസ്രയേൽ ചിത്രം ലെറ്റ് ഇറ്റ് ബി മോർണിംഗും ജൂറിയുടെ പ്രത്യേക പരാമർശം നേടി.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായിരുന്നു. മന്ത്രിമാരും മുഖ്യാതിഥി നവാസുദ്ദീൻ സിദ്ദിഖിയും ജൂറി അംഗങ്ങളും അവാർഡുകൾ വിതരണം ചെയ്തു. സംവിധാനത്തിന്റെ സുവർണ ജൂബിലിയിലെത്തിയ അടൂർ ഗോപാലകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |