കൊണ്ടോട്ടി: ദുബായിൽ നിന്നെത്തിയ യാത്രക്കാരനെ ദേശീയപാതയിൽ ആക്രമിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. തൃശൂർ നെടുപുഴ റെയ്ഗൻ(42), കുന്നംകുളം വിനിൽ(പള്ളു- 42) എന്നിവരാണ് പിടിയിലായത്. 2021 ഏപ്രിൽ ഒന്നിന് കരിപ്പൂരിൽ വന്നിറങ്ങിയ കോട്ടയ്ക്കൽ സ്വദേശിയെ ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിലാണ് അറസ്റ്റ്. തൃശൂർ ജില്ലയിലെ നെടുപുഴ സ്റ്റേഷൻ പരിധിയിൽ 2017ൽ ഒരാളെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയാണ് റെയ്ഗൻ. ഇരുപതിലധികം ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാ, ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയുമാണ്. ഇതരസംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതി തൃശൂരിൽ വിജനമായ തുരുത്തിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ സാഹസിക നീക്കത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. കൂട്ടുപ്രതിയായ വിനിൽ നിരവധി കേസുകളിൽ പ്രതിയാണ്.
ഈ കേസിൽ മൂന്നു പ്രതികളെ കൊണ്ടോട്ടി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. കൊണ്ടോട്ടി ഡിവൈ.എസ്.പി കെ.അഷ്റഫിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ് കാര്യോട്ട്, ശശി കുണ്ടറക്കാട്, സത്യനാഥൻ മനാട്ട്, സഞ്ജീവ്, പി. ഉണ്ണികൃഷ്ണൻ മാരാത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |