കണ്ണൂർ: വിവരസാങ്കേതികവിദ്യയുടെ ചിറകിലേറിയുള്ള ലോകത്തിന്റെ അതിവേഗ വളർച്ചയിൽ പങ്കാളികളാകാനുള്ള വിദ്യകളാണ് നാം സ്വായത്തമാക്കേണ്ടതെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ലോകം വളരുന്ന വേഗം നോക്കി എന്തൊരു സ്പീഡെന്ന് പറഞ്ഞ് പകച്ചുനിൽക്കേണ്ടവരല്ല മലയാളികൾ. അതിൽ പങ്കാളികളാകാൻ കഴിയുന്ന വൈജ്ഞാനിക അടിത്തറ ഇവിടെയുണ്ട്. അത് പരമാവധി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള യൂത്ത് പ്രൊഫഷണൽ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
സമൂഹത്തിൽ എന്നും വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ളത് യുവത്വമാണ്. മാറ്റത്തിനുവേണ്ടി എന്നും മുന്നിൽ നിന്നിട്ടുള്ളവരാണ് ചെറുപ്പക്കാർ. എന്നാൽ ഇന്ത്യയിൽ പിൻനടത്തത്തിന്റെ പക്ഷത്തും യുവത്വമുണ്ടെന്നുള്ളത് യാഥാർത്ഥ്യമാണ്. അവരാണ് സദാചാര പൊലീസായും യാഥാസ്ഥിതിക വാദവുമായും അന്ധവിശ്വാസങ്ങളുമായും ഇറങ്ങുന്നത്. ചെറുപ്പത്തിന്റെ ഊർജത്തെ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നതാണ് പ്രധാനം.
പുതിയ കാലത്ത് നമ്മുടെ ജീവിതത്തിന്റെ എല്ലാ രീതികളെയും ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ മാറ്റി. അഭിരുചികളും തൊഴിലിന്റെ സ്വഭാവവും വിദ്യാഭ്യാസ രീതികളും മാറി. ഈ കാലത്തിനനുസരിച്ച് മാറാൻ ഉന്നത വിദ്യാഭ്യാസമേഖലയിലെ അടിമുടി പരിഷ്‌കരണമാണ് കേരളത്തിന് ആവശ്യം. അതിനുള്ള ചുവടുവയ്പ്പുകളാണ് സർക്കാർ കഴിഞ്ഞ കുറച്ചുകാലങ്ങളായി നടത്തുന്നത്. ഇക്കുറി ബജറ്റിൽ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച പരിഗണന നൽകിയതും ഇത് കണ്ടുകൊണ്ടാണ്. വിവര വിനിമയം തടസമില്ലാതെ നടക്കുന്നതിന് ഇൻഫർമേഷൻ ഹൈവേകളാണ് ആവശ്യം. കേരളത്തിൽ കെ ഫോൺ പോലുള്ള സംവിധാനങ്ങൾ ഇത്തരം മുന്നൊരുക്കങ്ങളുടെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം, സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ഡോ. ചിന്ത ജെറോം, ഡോ. വി.ജി പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥന സെക്രട്ടറി വി.കെ സനോജ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |