തൃശൂർ: സ്പിരിറ്റിൽ കളറും ഫ്‌ളേവറും ചേർത്ത് വ്യാജ സ്റ്റിക്കർ അടിച്ച് ഒട്ടിച്ചുള്ള 10 കുപ്പി വ്യാജ മദ്യവുമായി യുവാവ് പിടിയിൽ. അന്തിക്കാട് റേഞ്ചിലെ മണലൂരിൽ വ്യാജ മദ്യം വില്പന നടത്തുകയായിരുന്ന മണലൂർ തണ്ടാശേരി സായൂജിനെയാണ് (33) അന്തിക്കാട് എക്‌സൈസ് ഇൻസ്‌പെക്ടർ പി.എം പ്രവീണിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. നീഗ്രോ എന്ന പേരിലുള്ള ബസ് സർവീസ് നടത്തിയിരുന്ന സായൂജ് കഴിഞ്ഞ കൊവിഡ് കാലത്ത് ബസ് സർവീസ് നിറുത്തിയതോടെയാണ് മദ്യവില്പന തുടങ്ങിയത്. മദ്യം എത്തിച്ച് കൊടുക്കുന്നവരെക്കുറിച്ചുള്ള സൂചന എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. മറ്റു പ്രതികളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. പണിമുടക്ക് ദിനങ്ങളിലും ഡ്രൈ ഡേ ദിനത്തിലും സൂരജ് വൻതോതിൽ മദ്യം വില്പന നടത്തിയിരുന്നു. അസി. എക്‌സൈസ് കമ്മിഷണർ ഡി. ശ്രീകുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നിരവധി മദ്യനിർമ്മാണ യൂണിറ്റുകളാണ് എക്‌സൈസ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ.എം. സജീവ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കലാദാസ്, രജിത്, സന്തോഷ്, മണിദാസ്, വിജയൻ എന്നിവർ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |