തിരുവനന്തപുരം: ഇന്ധനവിലക്കയറ്റത്തെ വീണ്ടും ന്യായീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ആഗോളതലത്തിൽ പെട്രോളിയം ഉത്പന്നങ്ങൾക്ക് 50 ശതമാനം വിലക്കൂടി. എന്നാൽ അതിന്റെ 5 ശതമാനം മാത്രം വർദ്ധനയാണ് ഇന്ത്യയിലുണ്ടായതെന്നാണ് മന്ത്രി പറഞ്ഞത്. വിലക്കയറ്റം പിടിച്ചു നിറുത്താൻ കേന്ദ്ര സർക്കാർ നികുതി കുറച്ചതാണ്. എന്നാൽ സംസ്ഥാനം അതിന് ആനുപാതികമായി കുറച്ചില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
അതേസമയം, ഇന്ധനവില കുതിച്ചുയരുന്നതിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. യാതൊരു നിയന്ത്രണവുമില്ലാതെയുള്ള ഈ വിലവർദ്ധന സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് അംഗീകരിക്കാൻ സാധിക്കില്ല. കോൺഗ്രസ് തുടങ്ങിവച്ച അതേ വഴിയിലൂടെ കൂടുതൽ ജനദ്രോഹ നടപടികളുമായിട്ടാണ് ബിജെപി മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. ഇടതു സർക്കാർ ഇതുവരെ നികുതി കൂട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരന്റെ നിത്യജീവിതം തന്നെ വഴിമുട്ടിക്കുന്ന തലത്തിലേക്കാണ് ഇന്ധനവില വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഇന്നും രാജ്യത്ത് പെട്രോൾ വില വർദ്ധിച്ചിരുന്നു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 85 പൈസയുമാണ് ഇന്നത്തെ വർദ്ധന. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 115 രൂപ 10 പൈസയും ഡീസലിന് 101 രൂപ 89 പൈയുമായി. രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് എട്ട് രൂപ 71 പൈസയും ഡീസലിന് എട്ട് രൂപ 39 പൈസയുമാണ് വർദ്ധിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |