പത്തനംതിട്ട : എം.ജി കലോത്സവത്തിന്റെ നാടകവേദി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. തകർത്ത് പെയ്ത മഴയിൽ ജില്ലാ സ്റ്റേഡിയത്തിലെ പ്രധാന വേദിയുടെ പരിസരം ചെളിക്കുളമായെങ്കിലും നാടക മത്സരം തുടങ്ങിയതോടെ ആളുനിറഞ്ഞു. ഓരോ നാടകവും ഒന്നിനൊന്ന് മെച്ചമായിരുന്നു. മോഹന വാഗ്ദാനങ്ങൾ നൽകി വോട്ടുവാങ്ങി വിജയിച്ച ശേഷം ജനങ്ങളെ കൊള്ളയടിക്കുന്ന ഭരണാധികാരികളെ കുറ്റപ്പെടുത്തിയും നിരവധി ആളുകളെ കുടിയൊഴിപ്പിക്കേണ്ട കെ റെയിലിനെ വിമർശിച്ചുമൊക്കെയായിരുന്നു ഭൂരിഭാഗം നാടകങ്ങളും അരങ്ങിൽ നിറഞ്ഞത്. ഓരോ മത്സരാർത്ഥിയേയും കൈയടിച്ച് പ്രോത്സാഹിപ്പിച്ച കാണികൾ അവസാന നാടകവും കണ്ടാണ് മടങ്ങിയത്. എന്നാൽ സ്റ്റേജ് കമ്മിറ്റിയുടെ പാകപ്പിഴകൾ അരങ്ങിനെ ബാധിച്ചു. സമയം വൈകിയതിനാൽ സ്റ്റേജ് സെറ്റ് ചെയ്യാൻ പത്ത് മിനിറ്റും നാടകം അവതരിപ്പിക്കാൻ പത്ത് മിനിറ്റും തുടർന്ന് സ്റ്റേജ് വൃത്തിയാക്കുന്നതിന് ഒരു മിനിറ്റുമാണ് നൽകിയത്.
ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്കൊടുവിൽ കാലടി ശ്രീശങ്കര , തേവര എസ്.എച്ച് എന്നീ കോളേജുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. എറണാകുളം ഗവ. ലോ കോളേജ് രണ്ടാം സ്ഥാനവും കോട്ടയം സി.എം.എസ് കോളേജ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |