തൃശൂർ: വാഹനങ്ങൾ ഓടിക്കുന്നവരുടെ ചെറിയ നിയമലംഘനം പോലും കൈയ്യോടെ പിടികൂടുന്ന അത്യാധുനിക നിർമ്മിതബുദ്ധി കാമറകളുമായി മോട്ടോർ വാഹന വകുപ്പ്. സർക്കാർ നിർദേശപ്രകാരം കെൽട്രോൺ സജ്ജമാക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ ഈ മാസം തന്നെ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
ദേശീയപാതകളിലും സംസ്ഥാനപാതകളിലുമാകും കൂടുതൽ കാമറകൾ. സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന ഇടങ്ങളിലും നിയമലംഘനം കൂടുതലായി നടക്കുന്ന റോഡുകളിലും കാമറകൾ സ്ഥാപിക്കും. വാഹനത്തിനുള്ളിലെ ദൃശ്യം വരെ ഒപ്പിയെടുക്കാൻ കാമറയ്ക്കാകും. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റിന്റെ കൺട്രോൾറൂം വഴിയാകും നിയന്ത്രണം.
വാഹനങ്ങൾ റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്നതരത്തിൽ രൂപമാറ്റം വരുത്തുക, സൈലൻസറുകൾ മാറ്റി അതിതീവ്രശബ്ദം പുറപ്പെടുവിക്കുക, പൊതുനിരത്തുകളിൽ അഭ്യാസം പ്രകടനം, മത്സരയോട്ടം എന്നിവ നടത്തുക, അമിത വേഗത്തിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ, ജില്ലയിലെ വിവരങ്ങൾ ഫോട്ടോകൾ / ചെറിയ വീഡിയോകൾ സഹിതം തൃശൂർ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയെ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിയ്ക്കും. സ്ഥലം, താലൂക്ക് എന്നീ വിശദാംശങ്ങൾ ഉൾപെടുത്തണം. ഫോൺ: 9188961008.
കാമറയിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് തപാൽ വഴി നോട്ടീസ് നൽകും. പിഴ അടക്കമുള്ള നിയമനടപടികൾ നേരിടേണ്ടിയും വരും.
18 വയസിന് താഴെയുള്ള കുട്ടികൾ വാഹനം ഓടിക്കുന്നത് അടക്കമുള്ള നിയമലംഘനങ്ങളും പിടികൂടി ശിക്ഷ ഉറപ്പാക്കും. മറ്റ് ചില ജില്ലകളിൽ കാമറകൾ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. ശിക്ഷാ നടപടികളിലേക്കും കടക്കുന്നുണ്ട്.
കഴിഞ്ഞദിവസം കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ അഭ്യാസപ്രകടനം നടത്തി യാത്ര തടസപ്പെടുത്തിയ അഞ്ചുപേർ അറസ്റ്റിലായിരുന്നു. ബസിന് മറിക്കടക്കാനാകത്തവിധം അഭ്യാസപ്രകടനങ്ങളുമായി കുന്നംകുളം എത്തുന്നതുവരെ ബസ് ഡ്രൈവർക്ക് വെല്ലുവിളി ഉയർത്തി യുവാക്കൾ ബൈക്ക് റേസ് ചെയ്ത് പോകുകയായിരുന്നു.
ബസിനു മുന്നിൽ സഡൺ ബ്രേക്കിട്ടും ബസ്സിന്റെ ബോഡിയിൽ അടിച്ചും അപകടകരമായ രീതിയിൽ ബൈക്ക് റേസ് ചെയ്തും യാത്ര തടസ്സപെടുത്തിയ യുവാക്കൾ കുന്നംകുളത്തെത്തിയപ്പോൾ ബസ്സിൽ കയറി ബസ്സ് ജീവനക്കാരേയും യാത്രക്കാരേയും അസഭ്യം പറയുന്നതുമായ വീഡിയോ യാത്രക്കാർ മൊബൈൽഫോണിൽ റെക്കാഡ് ചെയ്ത് പൊലീസിന് കൈമാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |