ഇസ്ളാമബാദ് : തോൽവി ഉറപ്പായതോടെ മുഖം രക്ഷിക്കാൻ ഡെപ്യൂട്ടി സ്പീക്കറെ കൂട്ടുപിടിച്ച് പ്രതിപക്ഷ അവിശ്വാസ പ്രമേയം തള്ളിയും പ്രസിഡന്റിനെക്കൊണ്ട് നാഷണൽ അസംബ്ളി പിരിച്ചുവിട്ടുമുള്ള പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ റിവേഴ്സ് സ്വിംഗിനെ പാകിസ്ഥാൻ സുപ്രീംകോടതി ബൗണ്ടറി കടത്തി. ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരിയുടെയും പ്രസിഡന്റ് ആരിഫ് ആൽവിയുടെയും നടപടി പ്രഥമദൃഷ്ട്യാ ഭണഘടനാ വിരുദ്ധമെന്ന് വിധിച്ചാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉമർ അതാ ബണ്ടിയാൽ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്നലെ രാത്രി തള്ളിയത്. അവിശ്വാസ പ്രമേയത്തിൽ നാളെ വോട്ടെടുപ്പ് നടത്താനും നിർദ്ദേശിച്ചു.
നാഷണൽ അസംബ്ളി നാളെ രാവിലെ 10ന് ചേരണമെന്നും വോട്ടെടുപ്പ് നടത്താതെ പിരിയരുതെന്നും അഞ്ചു ജഡ്ജിമാരുടെയും ഏകകണ്ഠ വിധിയിൽ പറയുന്നു. വിധി പ്രഖ്യാപിക്കും മുമ്പ് പാക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സിക്കന്ദർ രാജയെ കോടതി വിളിച്ചുവരുത്തിയിരുന്നു. വിധി പ്രസ്താവത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ കനത്ത സുക്ഷാവലയത്തിലായിരുന്നു കോടതിയും പരിസരവും.
പുനഃപരിശോധനാ ഹർജി സ്വീകരിക്കില്ലെന്നും വോട്ടെടുപ്പിൽ നിന്ന് ഒരംഗത്തെയും സർക്കാരിന് തടയാനാവില്ലെന്നും വിധിയിലുണ്ട്.രാജിവച്ചൊഴിയാതെ അവിശ്വാസ വോട്ടെടുപ്പ് നേരിട്ട് പരാജയപ്പെട്ടാൽ അങ്ങനെ പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രിയാകും ഇമ്രാൻ. അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കാൻ നിശ്ചയിച്ച കഴിഞ്ഞ ഞായറാഴ്ചയാണ് ഇമ്രാന്റെ അപ്രതീക്ഷിത നീക്കത്തിൽ ഡെപ്യൂട്ടി സ്പീക്കർ അവിശ്വാസം തള്ളിയതും തുടർന്ന് പ്രസിഡന്റ് അസംബ്ളി പിരിച്ചുവിട്ടതും.
--------
പാക് ജനതയുടെ പ്രതീക്ഷ നിറവേറ്റിയ വിധിയെന്ന് പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ് പ്രതികരിച്ചു.
ജനാധിപത്യമാണ് മികച്ച പ്രതികാരം.
- ബിലാവൽ ഭൂട്ടോ, പി.പി.പി നേതാവ്
ഒക്ടോബറിൽ തിരഞ്ഞെടുപ്പിന് തയ്യാർ: ഇല. കമ്മിഷൻ
വരുന്ന ഒക്ടോബറിൽ പൊതു തിരഞ്ഞെടുപ്പ് നടത്താൻ തയാറാണെന്ന് പാക് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 90 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താനാകുന്ന തിയതികൾ നിർദ്ദേശിക്കാനാവശ്യപ്പെട്ട് പ്രസിഡന്റ് ആരിഫ് അൽവിയുടെ ഓഫീസ് തിര. കമ്മിഷന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് നൽകിയത്. തിരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച് കൂടിയാലോചനകൾക്കായി കമ്മിഷണർ പ്രസിഡന്റ് ആൽവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പാളിപ്പോയ കുതന്ത്രം
മാർച്ച് 19 രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ദുർഭരണവും ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് ഭരണകക്ഷിയായ പി.ടി.ഐയിലെ 24 എം.പിമാർ പ്രഖ്യാപിച്ചതോടെ ഇമ്രാന്റെ കസേര തെറിക്കാൻ കളമൊരുങ്ങി മാർച്ച് 20 വിമത എം.പിമാരെ കൂറുമാറ്റക്കാരായി പ്രഖ്യാപിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകി. ആജീവനാന്തം അയോഗ്യരാക്കാൻ സുപ്രീംകോടതിയെ സമീപിച്ചു മാർച്ച് 23 ഇമ്രാനെ കൈവിട്ട് മൂന്ന് പ്രമുഖ സഖ്യകക്ഷികൾ പ്രതിപക്ഷമുന്നണിയിൽ ചേർന്നു. അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുമ്പ് രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം ഇമ്രാൻ തള്ളി മാർച്ച് 28 പ്രതിപക്ഷം ഇമ്രാനെതിരെ ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി.ഐ അംഗങ്ങൾക്ക് അടുത്ത ദിവസം ഇമ്രാന്റെ കത്ത് മാർച്ച് 30 പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ് കൂറുമാറി പ്രതിപക്ഷത്തെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുമായി ധാരണയിലെത്തി. ഇതോടെ പി.ടി.ഐ തോൽവി ഉറപ്പിച്ചു ഏപ്രിൽ 3 വിദേശ ഗൂഢാലോചന ആരോപിച്ച് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കർ ഖാസിം സുരി തള്ളി. പ്രസിഡന്റ് ആരിഫ് അൽവി ദേശീയ അസംബ്ലി പിരിച്ചുവിട്ടു ഏപ്രിൽ 7 പ്രതിപക്ഷത്തിന്റെ ഹർജിയിൽ അഞ്ചുദിവസം നീണ്ട വാദത്തിനൊടുവിൽ ഇമ്രാനെ വെട്ടിലാക്കി സുപ്രീംകോടതി വിധി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |