കീവ് : യുക്രെയിനിൽ മൈക്കലൈവ്, ഖാർക്കീവ്, സെപൊറീഷ്യ, ചുഹീവ് നഗരങ്ങളിലെ ഇന്ധന സംഭരണകേന്ദ്രങ്ങൾ തകർത്തെന്ന് റഷ്യ. ആക്രമണത്തിന്റെ വീഡിയോ ഇന്നലെ റഷ്യ പുറത്തുവിട്ടിരുന്നു. കരിങ്കടലിലെ റഷ്യൻ യുദ്ധക്കപ്പലിൽ നിന്ന് വിക്ഷേപിച്ച നാല് കാലിബർ ക്രൂസ് മിസൈലുകളാണ് ലക്ഷ്യസ്ഥാനത്ത് പതിച്ചത്.
അതേ സമയം, റഷ്യയുടെ കനത്ത ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്ന് കിഴക്കൻ യുക്രെയിനിലുള്ളവർ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞ് പോകണമെന്ന് യുക്രെയിൻ അധികൃതർ ഇന്നലെ മുന്നറിയിപ്പ് നൽകി. അധിനിവേശം തുടങ്ങിയത് മുതൽ 18,900 ത്തോളം റഷ്യൻ സൈനികർ രാജ്യത്ത് കൊല്ലപ്പെട്ടതായി യുക്രെയിൻ അവകാശപ്പെട്ടു.
ഡോൺബാസ് മേഖലയിൽ ഷെല്ലാക്രമണങ്ങൾ വർദ്ധിച്ചതോടെ മദ്ധ്യ - കിഴക്കൻ നഗരമായ നിപ്രോയിൽ നിന്നും ഉടൻ ജനങ്ങൾ ഒഴിയണമെന്ന് നിർദ്ദേശമുണ്ട്. ഡൊണെസ്കിൽ വലെഡർ പട്ടണത്തിൽ ഷെല്ലാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു.
കീവിന് സമീപം ഹോസ്റ്റോമലിൽ 11 സാധാരാണക്കാരെ കൊന്നാണ് റഷ്യൻ സ്നൈപ്പർമാർ പരിശീലനം നടത്തിയതെന്ന് മുൻ യുക്രെയിൻ ആഭ്യന്തരമന്ത്രി ആർസെൻ അവകോവ് ആരോപിച്ചു. വെടിയേറ്റ് മരിച്ചവരുടെ മൃതദേഹത്തിന്റെ വീഡിയോ ഇദ്ദേഹം പുറത്തുവിട്ടെങ്കിലും ഇത് എന്ന് സംഭവിച്ചതാണെന്ന് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.
യുക്രെയിൻ അതിർത്തിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന റഷ്യയുടെ തെക്കൻ നഗരമായ ബെൽഗൊറോഡിന് സമീപമുള്ള തങ്ങളുടെ ആയുധ സംഭരണ കേന്ദ്രത്തിന് നേരെ യുക്രെയിൻ മിസൈൽ ആക്രമണം നടത്തിയെന്ന് റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞാഴ്ച നടന്ന സംഭവത്തിൽ എട്ട് റഷ്യൻ പൗരന്മാർക്ക് പരിക്കേറ്റതായും റഷ്യ ആരോപിച്ചു.
റഷ്യയോട് പോരാടാൻ തങ്ങൾക്ക് നാറ്റോ കൂടുതൽ ആയുധങ്ങൾ നൽകണമെന്ന് യുക്രെയിൻ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ പറഞ്ഞു. ഡോൺബാസിനായുള്ള പോരാട്ടം രണ്ടാം ലോകമഹായുദ്ധത്തെ അനുസ്മരിപ്പിക്കുന്നതായിരിക്കുമെന്നും അദ്ദഹം പറഞ്ഞു.
ബുചയിൽ സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് കാട്ടാൻ തയാറാക്കിയെ സിനിമാ സെറ്റെന്ന പേരിൽ ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവച്ചതിന് പാരീസിലെ റഷ്യൻ അംബാസഡറെ ഫ്രഞ്ച് ഭരണകൂടം വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.
മരിയുപോളിൽ ഇപ്പോഴും ഒരു ലക്ഷത്തിലേറെ പേരെ ഒഴിപ്പിക്കാനായിട്ടില്ലെന്ന് മേയർ പറഞ്ഞു. അതേ സമയം, കീവിന് ചുറ്റും നിന്ന് റഷ്യയുടെ സേനാ പിന്മാറ്റം പൂർത്തിയായെന്ന് യു.എസ് അറിയിച്ചു. നാല് റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് ഓസ്ട്രേലിയ അറിയിച്ചു. 67 റഷ്യൻ പൗരന്മാർക്ക് കൂടി ഓസ്ട്രേലിയ ഇന്നലെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. യുക്രെയിനോടുള്ള പിന്തുണ ശക്തമാക്കാൻ തീരുമാനിച്ചെന്ന് നാറ്റോ അറിയിച്ചു.
അതേ സമയം, പുട്ടിന്റെ മക്കളായ മരിയ, കാതറിന എന്നിവർക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. പുട്ടിന്റെ സമ്പാദ്യം മറയ്ക്കുന്നത് അദ്ദേഹത്തിന്റെ മക്കളാണെന്ന് ആരോപിച്ച് മരിയയ്ക്കും കാതറിനയ്ക്കും യു.എസ് കഴിഞ്ഞ ദിവസം ഉപരോധം ഏർപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |