SignIn
Kerala Kaumudi Online
Thursday, 19 September 2024 9.36 AM IST

ലങ്കൻ പ്രതിസന്ധി: കരകയറാൻ വിദഗ്ദ്ധ സമിതിയെ നിയമിച്ചു

Increase Font Size Decrease Font Size Print Page
sri-lanka

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിയ ശ്രീലങ്കയെ കരകയറ്റാനുള്ള മാർഗങ്ങൾ നിർദ്ദേശിക്കാൻ പ്രമുഖ സാമ്പത്തിക, ധനകാര്യ വിദഗദ്ധരടങ്ങിയ മൂന്നംഗ വിദഗ്ദ്ധ സമിതിയെ സർക്കാർ നിയോഗിച്ചു. കടക്കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുക, അന്താരാഷ്ട്ര നാണയനിധിയുമായും മറ്റ് വായ്പാദാതാക്കളുമായും ചർച്ചകൾ നടത്തുക എന്നിവയാണ് സമിതിയുടെ ഉത്തരവാദിത്വങ്ങൾ. ശ്രീലങ്കൻ സെൻട്രൽ ബാങ്ക് മുൻ ഗവർണർ ഇന്ദ്രജിത് കുമാരസ്വാമി, ലോകബാങ്കിന്റെ മുൻ ചീഫ് ഇക്കണോമിസ്റ്റ് ശാന്ത ദേവരാജൻ, ഐ.എം.എഫിന്റെ ആഫ്രിക്കൻ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ ഷർമിനി കൂറി എന്നിവരാണ് സമിതി അംഗങ്ങൾ. അതേസമയം, ധനമന്ത്രിയായി അധികാരമേറ്റ് തൊട്ടടുത്ത ദിവസം രാജിവച്ച അലി സാബ്രിയ്ക്ക് പകരക്കാരനെ ഇതുവരെ കണ്ടെത്തിയില്ല. ധനമന്ത്രി സ്ഥാനം ഒഴിഞ്ഞ് കിടക്കുന്നത് അടിയന്തിരമായി പരിഹരിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഇന്ധനം, വാതകം, അവശ്യവസ്തുക്കൾ എന്നിവയ്ക്കായി ജനങ്ങൾ ഇനി ക്യൂ നിൽക്കേണ്ടെന്നും സ്ഥിതിഗതികൾ മെച്ചപ്പെടുത്താനുള്ള നടപടികളെക്കുറിച്ച് പാർലമെന്ററി സംഘം പ്രധാനമന്ത്രി മഹിന്ദ രാജപക്സയുമായി ചർച്ച ചെയ്‌തെന്നും മന്ത്രി ഷെഹാൻ സേമസിംഗെ പറഞ്ഞു. കൊളംബോയിൽ പാർലമെന്റിന് മുന്നിൽ ഇന്നലെയും പ്രതിഷേധങ്ങൾ നടന്നു.

 മരുന്നുകൾക്കായി അന്താരാഷ്ട്ര സഹായം

മരുന്നുകൾക്ക് കടുത്ത ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ ശ്രീലങ്ക അവശ്യമരുന്നുകൾക്കായി അടിയന്തര അന്താരാഷ്ട്ര സഹായം തേടി. പാരസെറ്റമോൾ അടക്കമുള്ള 129 ഓളം അവശ്യ മരുന്നുകൾ തീർന്നതോടെ ശസ്ത്രക്രിയകൾ നിറുത്തിവച്ചിരിക്കുകയാണ്. കൊളംബോയിലെ നാഷണൽ ആശുപത്രിക്ക് സമീപം സർക്കാർ ഡോക്ടർമാരും കന്യാസ്ത്രീകളും പ്രതിഷേധവുമായി തെരുവിലിറങ്ങി.

 ഏപ്രിൽ 19 മുതൽ 22 വരെ കൊളംബോയിൽ നടത്താനിരുന്ന ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ 66ാമത് കൺവെൻഷൻ മാറ്റിവച്ചു.

 സഹായവുമായി ഇന്ത്യ

ഇന്ധനക്ഷാമം മറികടക്കാൻ ശ്രീലങ്കയ്ക്ക് 76,000 മെട്രിക് ടൺ ഇന്ധനം ഇന്ത്യ എത്തിച്ചു. 36000 മെട്രിക് ടൺ പെട്രോളും 40000 മെട്രിക് ടൺ ഡീസലുമാണ് എത്തിച്ചത്. ഇതുവരെ 2,70,000 ടൺ ഇന്ധനമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയത്.

അമേരിക്കൻ പൗരൻമാർ ശ്രീലങ്കയിലേക്കുള്ള യാത്രാതീരുമാനം പുനഃപരിശോധിക്കണമെന്നും തീവ്രവാദ ഭീഷണികൾ കാരണം ശ്രീലങ്കയിൽ കൂടുതൽ ജാഗ്രത പുലർത്തത്തേണ്ടതുണ്ടെന്നും യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

 ഇന്ത്യ ബിഗ് ബ്രദർ : സനത് ജയസൂര്യ

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന തന്റെ രാജ്യത്തെ സഹായിച്ച ഇന്ത്യയെ ' ബിഗ് ബ്രദർ ' എന്ന് വിശേഷിപ്പിച്ച് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. ' അയൽക്കാരനും ഞങ്ങളുടെ രാജ്യത്തിന്റെ ബിഗ് ബ്രദറും എന്ന നിലയിൽ ഇന്ത്യ എപ്പോഴും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഞങ്ങൾക്ക് നന്ദിയുണ്ട്.'- ജയസൂര്യ പറഞ്ഞു.

 ഭക്ഷ്യ, ഇന്ധന ദൗർലഭ്യം അതിന്റെ പാരമ്യതയിലാണ്. ഒപ്പം വിലക്കയറ്റവും വൈദ്യുതിക്ഷാമവും. ഇത് ജനങ്ങളെ മുഴുപ്പട്ടിണിയിലാക്കും. -പാർലമെന്റ് സ്പീക്കർ മഹിന്ദ യാപ അബിവർധന

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.