പാരീസ് : ഫ്രാൻസിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് രണ്ടാം റൗണ്ടിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും വലതുപക്ഷ സ്ഥാനാർത്ഥി മരീൻ ലെ പെന്നും ഏറ്റുമുട്ടും. ഇന്നലെ ഇന്ത്യൻ സമയം രാത്രി 11.30ന് അവസാനിച്ച ഒന്നാം റൗണ്ട് തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ പ്രകാരം മാക്രോണും ലെ പെന്നുമാണ് മുന്നിൽ. 2017ലും രണ്ടാം റൗണ്ടിൽ മാക്രോണും പെന്നും തമ്മിലായിരുന്നു മത്സരം.
ഒന്നാം സ്ഥാനത്തുള്ള മാക്രോണിന് 28.1 ശതമാനവും രണ്ടാം സ്ഥാനത്തുള്ള ലെ പെന്നിന് 23.3 ശതമാനവും വോട്ട് ലഭിച്ചെന്നാണ് എക്സിറ്റ് പോൾ ഫലം. 20 ശതമാനം വോട്ടുമായി ഷോൺ - ലക് മിലെൻഷൻ ആണ് മൂന്നാം സ്ഥാനത്ത്.
ഇന്ത്യൻ സമയം ഇന്നലെ രാവിലെ 11.30നാണ് ഫ്രാൻസിൽ ആദ്യ റൗണ്ട് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ആരംഭിച്ചത്. മാക്രോൺ ഉൾപ്പെടെ 12 പേരാണ് മത്സരിച്ചത്. ഇതിൽ നാല് പേർ സ്ത്രീകളാണ്. ആദ്യ റൗണ്ടിൽ ഒന്ന്, രണ്ട് സ്ഥാനത്തെത്തുന്ന സ്ഥാനാർത്ഥികളാണ് ഏപ്രിൽ 24ന് നടക്കുന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പിന് യോഗ്യർ. രണ്ടാം റൗണ്ടിലും മാക്രോൺ വിജയിച്ചാൽ 20 വർഷത്തിനിടെ തുടർച്ചയായി രണ്ട് തവണ പ്രസിഡന്റ് പദവിയെന്ന നേട്ടം അദ്ദേഹത്തിന് സ്വന്തമാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |