വലൻസിയ: സ്പാനിഷ് ലാ ലിഗയിൽ തുടർച്ചയായ ഏഴാം വിജയം സ്വന്തമാക്കി ബാഴ്‌സലോണ. കഴിഞ്ഞ രാത്രി ലെവാന്റെയ്‌ക്കെതിരായ മത്സരത്തിൽ മൂന്ന് പെനാൽറ്റികൾ വഴങ്ങിയിട്ടും 3-2ന് ബാഴ്സ ജയിച്ചുകയറുകയായിരുന്നു. കഴിഞ്ഞ 15 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ബാഴ്‌സയുടെ കുതിപ്പ്. രണ്ടാം പകുതിയിൽ ഒൗബമയാംഗ്,പെഡ്രി, ലൂക്ക് ഡിയോംഗ് എന്നിവരാണ് ബാഴ്സയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. രണ്ട് പെനാൽറ്റികൾ ഗോളാക്കിയാണ് ലെവാന്റെ വെല്ലുവിളി ഉയർത്തിയത്. ഇൻജുറി ടൈമിലായിരുന്നു ബാഴ്സയുടെ വിജയഗോൾ. 52-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ലെവാന്റെയാണ് ആദ്യം സ്കോർ ചെയ്തത്. സണ്ണിനെ ഡാനി ആൽവ്സ് ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലൂയിസ് മൊറാലസാണ് വലയിലെത്തിച്ചത്.
രണ്ടു മിനിട്ടിനുള്ളിൽ ബാഴ്‌സയ്‌ക്കെതിരേ വീണ്ടും പെനാൽറ്റി വിധിച്ചു. ബോക്‌സിൽ വെച്ച് എറിക് ഗാർഷ്യയയുടെ കൈയിൽ പന്ത് തട്ടിയതിനായിരുന്നു റഫറി പെനാൽറ്റി ബോക്‌സിലേക്ക് വിരൽ ചൂണ്ടിയത്. എന്നാർ റോജർ മാർട്ടി എടുത്ത കിക്ക് ബാഴ്‌സ ഗോളി ടെർ സ്‌റ്റേഗൻ സേവ് ചെയ്തു.
ഇതിനു ശേഷം ബാഴ്‌സ പരിശീലകൻ സാവി പെഡ്രിയേയും ഗാവിയേയും കളത്തിലിറക്കി. പിന്നാലെ ബാഴ്‌സയുടെ ആദ്യ ഗോളുമെത്തി. 59-ാം മിനിട്ടിൽ ഒസുമാനെ ഡെംബെലെ നൽകിയ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് ഔബമെയാംഗാണ് ബാഴ്‌സയ്ക്കായി സ്‌കോർ ചെയ്തത്.
പിന്നാലെ 63-ാം മിനിറ്റിൽ പെഡ്രി ബാഴ്‌സയുടെ ലീഡുയർത്തി. ഗാവി നല്‍കിയ പാസിൽ നിന്നായിരുന്നു ഗോൾ.
82-ാം മിനിട്ടിൽ ഗോമസിനെ ലെംഗ്ലെറ്റ് ബോക്‌സിൽ വീഴ്ത്തിയതിന് ബാഴ്‌സയ്‌ക്കെതിരേ വീണ്ടും പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഗോൺസാലോ മെലെറോ 83-ാം മിനിട്ടിൽ ലെവാന്റെയെ ഒപ്പമെത്തിച്ചു. തൊട്ടടുത്ത മിനിറ്റിൽ സാവി ഔബമെയാംഗിനെ പിൻവലിച്ച് ലൂക്ക് ഡിയോംഗിനെ കളത്തിലിറക്കി. ഇൻജുറി ടൈമിന്റെ രണ്ടാം മിനിട്ടിൽ ഈ മാറ്റം ഫലം ചെയ്യുകയും ചെയ്തു. ജോർഡി ആൽബ നൽകിയ ക്രോസ് വലയിലെത്തിച്ച് ഡിയോംഗ് ബാഴ്‌സയുടെ ജയം കുറിച്ചു. ലീഗിൽ 30 കളികളിൽ നിന്ന് 60 പോയിന്റുമായി ബാഴ്‌സ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ ഡിസംബറിന് ശേഷം തോൽവിയറിയാതെ കുതിക്കുകയാണ് ബാഴ്സലോണ.31 മത്സരങ്ങളിൽ നിന്ന് 72 പോയിന്റുള്ള റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |