മനില : ഫിലിപ്പീൻസിൽ ഉഷ്ണ മേഖലാ കൊടുങ്കാറ്റായ ' മെഗി " വീശിയടിച്ചത് മൂലമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 42 ആയി. മരണ സംഖ്യ ഇനിയും ഉയരും. രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ തീരപ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഞായറാഴ്ചയാണ് മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ ഫിലിപ്പീൻസിൽ വീശിയടിച്ചത്. ഫിലിപ്പീൻസിൽ പ്രതിവർഷം 20 കൊടുങ്കാറ്റുകൾ ഉണ്ടാകാറുണ്ട്. രാജ്യത്ത് ഈ വർഷം വീശുന്ന ഏറ്റവും ശക്തമായ കാറ്റാണ് മെഗി. 17,000ത്തിലേറെ പേരെ ഇതുവരെ മാറ്റിപ്പാർപ്പിച്ചു. ശക്തമായ മഴയിലും കാറ്റിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി തടസപ്പെട്ടു. ലെയ്റ്റെ പ്രവിശ്യയിലെ ബേബേ നഗരത്തിൽ മാത്രം 25 ലേറെ പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പലരുടെയും മൃതദേഹങ്ങൾ മണ്ണിനടിയിൽ ഇനിയുമുണ്ടെന്ന് അധികൃതർ പറയുന്നു. ദവാവോ മേഖലയിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞ ഡിസംബറിൽ ഫിലിപ്പീൻസിൽ വീശിയടിച്ച അതിശക്തമായ ' റായ് " കൊടുങ്കാറ്റിൽ 375 പേർ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |