# അഫനാസി നികിത് റോഡാകും
കോഴിക്കോട്: ബീച്ചിലെ കസ്റ്റംസ് റോഡിന് ഇനി റഷ്യൻ പെരുമ. തലമുറകളായി കോഴിക്കോട്ടുകാരുടെ മനസിലെ കസ്റ്റംസ് റോഡിന് വരും പുതിയ പേര്. 550 വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട്ടെത്തിയ റഷ്യൻ സഞ്ചാരി അഫനാസി നികിതിന്റെ പേരിലാകും കസ്റ്റംസ് റോഡ് അറിയപ്പെടുക. പ്രദേശത്തെ റഷ്യൻ പാരമ്പര്യത്തിലൂന്നി നവീകരിക്കും. റഷ്യയിലെ ത്വെർ നഗരവുമായി സഹകരിച്ച് ട്വിൻ സിറ്റി നടപ്പാക്കാനുള്ള കോർപ്പറേഷന്റെ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. ഇതുസംബന്ധിച്ച് മേയർ ഡോ.ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം അംഗീകാരം നൽകി. ത്വെർ നഗരത്തിൽ നിന്നുള്ള സഞ്ചാരി അഫനാസി നികിത് കോഴിക്കോട് സന്ദർശിച്ചതിന്റെ 550ാം വാർഷികവും ഇന്ത്യ-റഷ്യ നയതന്ത്ര ബന്ധത്തിന്റെ 75ാം വാർഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി 17ന് ഹോട്ടൽ മലബാർ പാലസിൽ റഷ്യൻ സംഘവുമായി കോർപ്പറേഷൻ പ്രതിനിധികൾ ചർച്ച നടത്തും.
അതേസമയം റഷ്യൻ സഞ്ചാരിയെ കുറിച്ച് പരിമിതമായ വിവരങ്ങൾ മാത്രമേ ലഭ്യമായുള്ളൂവെന്നും കൂടുതൽ പഠനവും പരിശോധനയുമില്ലാതെ തീരുമാനവുമായി മുന്നോട്ടുപോകരുതെന്നും ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ നവ്യ ഹരിദാസ് പറഞ്ഞു. കോഴിക്കോട്ടേയും ഇന്ത്യയിലെ മറ്റ് നഗരങ്ങളുടേയുമെല്ലാം വിവരം അദ്ദേഹത്തിന്റെ 'ദി ജേണി ബിയോണ്ട് ത്രീ സീസ് ' എന്ന പുസ്തകത്തിലുണ്ടെന്ന് മേയർ പറഞ്ഞു.
റഷ്യയിലെ ത്വെർ നഗരത്തിൽ നിന്നാണ് അഫനാസി നികിതിൻ ഇന്ത്യയിലെത്തിയത്. 550 വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട്ടെത്തിയ അദ്ദേഹം ഇവിടെ നിന്ന് ശ്രീലങ്കയിലേക്കാണ് പോയതെന്ന് മേയർ പറഞ്ഞു. സഞ്ചരിച്ച പ്രദേശങ്ങളിലെ ജനങ്ങളുടെയും ഭരണാധികാരികളുടേയും ജീവിതരീതികൾ, ആചാരങ്ങൾ, പാരമ്പര്യം എന്നിവയെല്ലാം പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു. കോഴിക്കോടിന്റെ പാരമ്പര്യവും ആചാരവും ഭക്ഷണപ്പെരുമയുമെല്ലാം അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
വാസ്‌കോഡ ഗാമയുടെയും മറ്റ് നിരവധി സഞ്ചാരികളുടേയും യാത്രകൾക്ക് 25 വർഷം മുമ്പാണ് അഫനാസി കേരളത്തിലെത്തിയതെന്നാണ് കരുതുന്നത്. ട്വിൻ സിറ്റി നടപ്പാക്കുമ്പോൾ റഷ്യയിലെ നഗരത്തിൽ കേരള ഗാന്ധി കേളപ്പജിയുടെ പേരിടുന്നത് പരിഗണിക്കണമെന്ന് ടി.റനീഷ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |