തിരൂരങ്ങാടി: വീട്ടിലെ നോമ്പ് തുറ കഴിഞ്ഞാൽ പിന്നെ യുവാക്കളുടെ തിരക്കേറുന്ന ഇടമാണ് തിരൂരങ്ങാടി ചെറുമുക്ക് റോഡിലെ ആമ്പൽ പടത്തിന്റെ അരികിലെ പള്ളിക്കത്തായം വയലിനോട് ചേർന്ന കട. ഉപ്പിലിട്ടത് കഴിക്കാനും വിവിധ തരം മസാല സോഡ, കളർ സോഡ കഴിക്കാനുമായി ഇവിടെ എത്തുന്നവരുടെ എണ്ണം ഏറെയാണ്. ചെറുമുക്ക് വഴി താനൂർ തിരൂർ ഭാഗങ്ങളിലേക്ക് പോവുന്ന യാത്രക്കാരും വിവിധ ദിക്കിൽ നിന്നായി വരുന്നവരും ഇവിടെയെത്തി രുചി അറിഞ്ഞേ മടങ്ങാറുള്ളൂ. വയലിനോട് ചേർന്ന് കിടക്കുന്ന സ്ഥലമായതിനാൽ തണുത്ത കാറ്റും കുളിരും ഇവിടെയെത്താൻ ഒരു പ്രത്യേക ഇഷ്ടം നൽകുന്നു.
രണ്ട് വർഷത്തെ കൊവിഡ് മഹാമാരിയിൽ ഇരുളടഞ്ഞ നോമ്പുകാലത്തെ രാത്രികാലത്തിന് ശേഷം ഈ വർഷം എല്ലാം തിരികെ ലഭിച്ചത് ആവോളം ആസ്വദിക്കുകയാണ് യുവാക്കളും യാത്രക്കാരും. ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഇത്തരം രുചിയേറും കടകളിലും മറ്റുമായി തിരക്കേറെ അനുഭവപ്പെടുന്നുണ്ട്.
രുചികളിങ്ങനെ നിരവധി...
റോഡരികിലെ ചെറുകച്ചവടക്കാരുടെ ഉപ്പിലിട്ട വിവിധ തരം ഫ്രൂട്സുകളും പലതരത്തിലുള്ള കളർ സോഡ, മസാല സോഡ എന്നിവയുടെയും വില്പന രാത്രിയിൽ പൊടിപൊടിക്കുകയാണ്. ഉപ്പിലിട്ട വിഭവങ്ങൾ മാങ്ങ, ജാതിക്ക, കോവക്ക, നാരങ്ങ, പൈനാപ്പിൾ, കേരറ്റ്, മുളക്, നെല്ലിക്ക, അരി നെല്ലിക്ക, ചെമീൻ മാങ്ങ, കാന്താരി മാങ്ങ, പൈനാപ്പിൾ ഇവ എല്ലാം മസാല പുരട്ടിയതാണ്. ചെറിയ കുട്ടികൾക്കുള്ള ചിരണ്ടി ഐസ് മൂന്ന് തരത്തിലാണ് ഉള്ളത്. എരിവ്, മധുരം, മിക്സഡ്, പാൽ ഐസ്. സോഡകളിൽ ഗർഭം കലക്കി, സുനാമി, പോറം മാന്തി, മോര് സോഡ,നന്നാരി സോഡ, പൈനാപ്പിൾ സോഡ എന്നിവയാണ് സോഡകളിലെ താരങ്ങൾ.
രസക്കൂട്ടുകളായ പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, തീപ്പല്ലി, ഇരട്ടി മധുരം മുതലായവ പുറത്തുനിന്ന് വാങ്ങാതെ വീട്ടിൽ നിന്ന് തന്നെ പാകം ചെയ്ത് കൊണ്ടുവരികയാണ് ചെയ്യാറുള്ളത്. അതിനാൽ ആവശ്യക്കാരും ഏറെയാണ്.
- ചെറുമുക്ക് പള്ളിക്കത്തായം സ്വദേശികളായ എം.കെ ലത്തീഫ്, പറമ്പേരി മജീദ് (കട നടത്തിപ്പുകാർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |