കൊച്ചി: വില റെക്കാഡ് ഉയരത്തിലെത്തിയതോടെ ഇന്ത്യയിൽ ഇന്ധനവില്പന കുത്തനെ ഇടിയുന്നു. മാർച്ചിലെ സമാനകാലത്തെ അപേക്ഷിച്ച് ഏപ്രിലിലെ ആദ്യ രണ്ടാഴ്‌ചയിൽ പെട്രോൾ വില്പന ഇടിഞ്ഞത് 10 ശതമാനത്തോളം; ഡീസൽ കച്ചവടം പൊലിഞ്ഞത് 15.6 ശതമാനം.
കൊവിഡ് കാലത്തുപോലും മികച്ച ഉപഭോഗവളർച്ച രേഖപ്പെടുത്തിയ വീട്ടാവശ്യത്തിനുള്ള എൽ.പി.ജി ഡിമാൻഡും ഈമാസം കീഴോട്ടാണ്; ഇടിവ് 1.5 ശതമാനം. ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 140 ദിവസത്തോളം പരിഷ്‌കരിക്കാതിരുന്ന പെട്രോൾ, ഡീസൽവില കഴിഞ്ഞ മാർച്ച് 22 മുതലാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ കൂട്ടിത്തുടങ്ങിയത്.
തുടർച്ചയായുള്ള പ്രതിദിന വർദ്ധനയിലൂടെ പെട്രോളിനും ഡീസലിനും 10 രൂപയിലേറെ ഉയർത്തി; ഇരുവിലകളും റെക്കാഡ് ഉയരത്തിലാണ് ഇപ്പോഴുള്ളത്. വീട്ടാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വിലയും ആയിരത്തിലേക്ക് അടുത്തുകഴിഞ്ഞു. ഏപ്രിൽ ഒന്നുമുതൽ 15 വരെയായി 1.24 മില്യൺ ടൺ പെട്രോളാണ് രാജ്യത്തെ ഇന്ധനവില്പനയുടെ 90 ശതമാനവും കൈയാളുന്ന പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വിറ്റഴിച്ചത്.
മാർച്ചിലെ സമാനകാലത്തേക്കാൾ 9.7 ശതമാനം കുറവാണിത്. എന്നാൽ, 2021 ഏപ്രിലിലെ സമാനകാലത്തേക്കാൾ 12.1 ശതമാനവും കൊവിഡിന് മുമ്പത്തെ, 2019ലെ സമാനകാലത്തേക്കാൾ 19.6 ശതമാനവും അധികമാണിത്. ഡീസൽ വില്പന കഴിഞ്ഞമാസത്തേക്കാൾ 15.6 ശതമാനം കുറഞ്ഞെങ്കിലും 2019നേക്കാൾ 4.8 ശതമാനവും 2021നേക്കാൾ 7.4 ശതമാനവും അധികമാണ്. മൂന്ന് മില്യൺ ടണ്ണാണ് ഈമാസം ആദ്യ രണ്ടാഴ്ചയിലെ വില്പന.
പുതിയ ഉയരത്തിൽ
വിമാന ഇന്ധനവില
വിമാന ഇന്ധനം (ജെറ്റ് ഫ്യുവൽ) അഥവാ ഏവിയേഷൻ ടർബൈൻ ഫ്യുവൽ (എ.ടി.എഫ്) വില കഴിഞ്ഞവാരം പൊതുമേഖലാ എണ്ണക്കമ്പനികൾ കിലോ ലിറ്ററിന് 277.5 രൂപ വർദ്ധിപ്പിച്ചു. ഡൽഹിയിൽ ഇതോടെ വില എക്കാലത്തെയും ഉയരമായ 1.13 ലക്ഷം രൂപയായി.
വിമാനക്കമ്പനികളുടെ മൊത്തം ചെലവിന്റെ 40-50 ശതമാനവും ഇന്ധനം വാങ്ങാനാണ്.
യാത്രാനിരക്ക് കുത്തനെ കൂടാൻ ഇതോടെ വഴിയൊരുങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |