ബംഗളൂരു: കർണാടക ധർവാദ് ജില്ലയിൽ സോഷ്യൽ മീഡിയയിൽ മതവിദ്വേഷകരമായ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ രോഷാകുലരായ ജനക്കൂട്ടം ഹൂബ്ളി പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. സംഘർഷത്തിൽ 12 പൊലീസുകാർക്ക് പരിക്കേറ്റു. ഇതിലൊരാൾ ഗുരുതരവസ്ഥയിൽ ചികിത്സയിലാണ്.
40 ഓളം പേരെ അറസ്റ്റ് ചെയ്തു. അക്രമാസക്തരായ ആൾക്കൂട്ടം പൊലീസ് വാഹനങ്ങൾ തല്ലി തകർത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിചാർജ് നടത്തി. കണ്ണീർവാതകം പ്രയോഗിച്ചു. നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഞായറാഴ്ച രാത്രിയാണ് സംഭവം.
സോഷ്യൽ മീഡിയയിൽ ഒരാൾ മതവിദ്വേഷ പോസ്റ്റിട്ടതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പരാതി ലഭിച്ചതിനെ തുടർന്ന് ഹൂബ്ളി പൊലീസ് പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്തു. എന്നാൽ പൊലീസ് നടപടി തൃപ്തികരമല്ലെന്നാരോപിച്ച ജനക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടുകയും സ്റ്റേഷൻ ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് കമ്മിഷണർ പറഞ്ഞു.
സംഘർഷം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കല്ലേറിൽ പരിക്കേറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ നില ഗുരുതരമാണെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
സംഘടിത ആക്രമണമാണിത്. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ വച്ചുപൊറുപ്പിക്കില്ല. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടനകൾക്കെതിരെ കർശന നടപടിയെടുക്കും.
-കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |