കായംകുളം: അമേരിക്കയിൽ നഴ്സായ ഭാര്യയുമായി ചേർന്നുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്ന് അവരറിയാതെ 1.20 കോടി കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ പാസ്റ്റർ കാമുകിയ്ക്കൊപ്പം ഡൽഹിയിൽ പിടിയിൽ. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ.ജോസ് (52), കാമുകി കായംകുളം ഗോവിന്ദമുട്ടം ഭാസുരഭവനം വീട്ടിൽ പ്രിയങ്ക (30) എന്നിവരാണ് അറസ്റ്റിലായത്.
തൃശൂർ സ്വദേശിനിയാണ് സിജുവിന്റെ ഭാര്യ. ഇരുവരുടെയും പേരിൽ ബാങ്ക് ഒഫ് അമേരിക്കയിലും കാപ്പിറ്റൽ വൺ ബാങ്കിലുമുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്ന് ഒരുകൊല്ലംകൊണ്ടാണ് പല തവണയായി 1,37,938 ഡോളർ (1,20,45,000 രൂപ) നാട്ടിലായിരുന്ന സിജു കാമുകിയുടെ കായംകുളത്തെ എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയത്. തുടർന്ന് ഇരുവരും ചേർന്ന് പണം ചെലവഴിച്ചു.
ഭാര്യയുടെ പരാതിയിൽ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഏതാനുംമാസും മുമ്പ് ഇരുവരും ഒളിവിൽ പോയി. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. നേപ്പാളിൽ ഒളിവിലായിരുന്ന ഇവർ ഡൽഹി എയർപോർട്ടിൽ എത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് വിവരം അറിയിക്കുകയായിരുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെ. ജയ്ദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. ഏറെനാളായി സിജുവും ഹിന്ദു സമുദായത്തിൽപെട്ട പ്രിയങ്കയും അടുപ്പത്തിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |