സൺറൈസേഴ്സ് ഹൈദരാബാദ് ഏഴുവിക്കറ്റിന് പഞ്ചാബ് കിംഗ്സിനെ തോൽപ്പിച്ചു
മുംബയ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ ഏഴുവിക്കറ്റിന് തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് എട്ടുപോയിന്റുമായി നാലാമതേക്ക് ഉയർന്നു.ഇന്നലെ ആദ്യ ബാറ്റിംഗിനിറങ്ങി 151 റൺസിന് ആൾഒൗട്ടായ പഞ്ചാബിനെതിരെ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയാണ് ഏഴുപന്തുകൾ ബാക്കിനിൽക്കേ സൺറൈസേഴ്സ് വിജയം കണ്ടത്.
ലിയാം ലിവിംഗ്സ്റ്റണിന്റെ (33 പന്തുകളിൽ അഞ്ചു ഫോറും നാലുസിക്സുമടക്കം 60 റൺസ്)ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് പഞ്ചാബ് 151ലെത്തിയത്. അഭിഷേക് ശർമ്മ(31)രാഹുൽ ത്രിപാതി (34),എയ്ഡൻ മാർക്രം(41*), നിക്കോളാസ് പുരാൻ (35*) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഹൈദരാബാദിന് വിജയം നൽകിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 61 റൺസെടുക്കുന്നതിനിടെ ആദ്യ നാലുവിക്കറ്റുകൾ നഷ്ടമായിരുന്നു. പരിക്കേറ്റ മായാങ്ക് അഗർവാളിന് പകരം ഇന്നലെ നയിച്ച സീനിയർ താരം ശിഖർ ധവാനെയാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. 11 പന്തുകളിൽ എട്ടു റൺസ് നേടിയ ധവാനെ ഭുവനേശ്വർ കുമാർ ജാൻസന്റെ പന്തിൽ പിടികൂടുകയായിരുന്നു.അഞ്ചാം ഓവറിൽ നടരാജൻ പ്രഭ്സിമ്രാൻ സിംഗിനെ(14) വിക്കറ്റ് കീപ്പർ നിക്കോളാസ് പുരാന്റെ കയ്യിലെത്തിച്ചു. ടീം സ്കോർ 48ലെത്തിയപ്പോൾ ബെയർസ്റ്റോയും (12) മടങ്ങി. സുചിത്തിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു ബെയർസ്റ്റോ. എട്ടാം ഓവറിൽ ഉമ്രാൻ മാലിക്കിന്റെ അതിവേഗപന്തിൽ ജിതേഷ് ശർമ്മ(11) റിട്ടേൺ ക്യാച്ച് നൽകിയതോടെ പഞ്ചാബ് 61/4 എന്ന നിലയിലായി.
അഞ്ചാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച ലിയാം ലിവിംഗ്സ്റ്റണും ഷാറുഖ് ഖാനും (26) കൂട്ടിച്ചേർത്ത 71റൺസാണ് പഞ്ചാബിനെ 151 റൺസിലെത്തിച്ചത്.22 പന്തുകളിൽ ഒരു ഫോറും രണ്ട് സിക്സും പായിച്ച ഷാറുഖിനെ ഭുവനേശ്വർ വില്യംസണിന്റെ കയ്യിലെത്തിച്ചാണ് സഖ്യം തകർത്തത്.33 പന്തുകളിൽ അഞ്ചു ഫോറും നാലുസിക്സുമടക്കം 60 റൺസടിച്ച ലിവിംഗ്സ്റ്റണിനെ 19-ാം ഓവറിന്റെ അവസാന പന്തിൽ ഭുവനേശ്വർ തന്നെ വില്യംസണിന്റെ കയ്യിലെത്തിച്ചു.
ലാസ്റ്റ് ഓവറിൽ നാലുവിക്കറ്റ്
പേസർ ഉമ്രാൻ മാലിക്ക് എറിഞ്ഞ അവസാന ഓവറിൽ പഞ്ചാബിന് നഷ്ടമായത് നാലുവിക്കറ്റുകളാണ്. ഇതിലൊന്ന് റൺഒൗട്ടായിരുന്നു. ഉമ്രാന് ഹാട്രിക് നേടാനുമായില്ല.
ഓവറിന്റെ രണ്ടാം പന്തിൽ ഓഡിയൻ സ്മിത്തിനെ(13) ഉമ്രാൻ റിട്ടേൺ ക്യാച്ചെടുക്കുകയായിരുന്നു.
നാലാം പന്തിൽ രാഹുൽ ചഹറിനെയും (0) വൈഭവ് അറോറയെയും (0) ഉമ്രാൻ ക്ളീൻ ബൗൾഡാക്കി.
അവസാന പന്തിൽ അർഷ്ദീപ് സിംഗ്(0) റൺഒൗട്ടായി.
151 റൺസിൽ വച്ചാണ് പഞ്ചാബിന് അവസാന അഞ്ചുവിക്കറ്റുകളും നഷ്ടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |