കണ്ണൂർ: വേനൽമഴ കൂടി കനത്തതോടെ നഗരത്തിലെ ചില തട്ടുകടകളിലെ സ്ഥിതി കൂടുതൽ ശോചനീയമായി. ചെളി നിറഞ്ഞ സ്ഥലങ്ങളിൽ നിന്നാണ് ആളുകൾ കൂട്ടത്തോടെ ആഹാരം കഴിക്കുന്നത്. സ്റ്റേഡിയം കോർണറിൽ ഭക്ഷ്യപദാർത്ഥങ്ങളുണ്ടാക്കുന്നത് തന്നെ ദുർഗന്ധം വമിക്കുന്നതും ഈച്ചയാർക്കുന്നതുമായ ഓവുചാലുകൾക്കു മുകളിൽവച്ചാണെന്ന പരാതിയുയർന്നു.
എന്നാൽ, കോർപ്പറേഷൻ ആരോഗ്യവിഭാഗമോ ഭക്ഷ്യ സുരക്ഷാ വിഭാഗമോ ഇതൊന്നും കണ്ടമട്ടിലല്ല. ഹോട്ടലുകളിൽ പരിശോധനയും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുന്നതും നടക്കുന്നുണ്ടെങ്കിലും അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് നേരെ അധികൃതർ കണ്ണടയ്ക്കുകയാണ്. ഇതിനെതിരായ പരാതിയും നഗരവാസികളിൽ ശക്തമാണ്.
ഒരുമാസം മുൻപ് താവക്കര ആശീർവാദ് ആശുപത്രിക്ക് മുൻപിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റതിനാൽ ഹോട്ടൽ പൂട്ടിച്ച് നടപടി സ്വീകരിച്ചിരുന്നു. എന്നാൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന തട്ടുകടകൾക്കു നേരെ നടപടിയില്ലെന്ന ആരോപണം ശക്തമാണ്. ഇവരുണ്ടാക്കുന്ന വിവിധ ഇറച്ചിവിഭവങ്ങൾ, എണ്ണക്കടികൾ, കറികൾ എന്നിവ പരിശോധിക്കാൻ ഇതുവരെ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല.
കുടിവെള്ളത്തിലുമില്ല അന്വേഷണം
വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകളിലേക്ക് കുടിവെള്ളം എത്തിക്കുന്നത് എവിടെ നിന്നാണെന്ന് പോലും ആരും അന്വേഷിക്കുന്നില്ല. നേരത്തെ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി താഴെചൊവ്വ ബൈപ്പാസിൽ നിരനിരയായി പ്രവർത്തിക്കുന്ന തട്ടുകടകൾ പൂട്ടിച്ചിരുന്നുവെങ്കിലും ഇപ്പോൾ പൂർവാധികം ശക്തിയോടെ എല്ലാംതുറന്നു പ്രവർത്തിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |