കേരളം 2-0ത്തിന് ബംഗാളിനെ കീഴടക്കി,
ഗോൾ നേടിയത് നൗഫലും ജസ്സിനും
മലപ്പുറം: സന്തോഷ് ട്രോഫിയിൽ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ ഇന്നലെ വെസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് വീഴ്ത്തി കേരളം സെമി പ്രതീക്ഷകൾ സജീവമാക്കി.
സൂപ്പർ സബ്ബുമാർ
ഗോൾ രഹിതമായി അവസാനിക്കുമെന്ന് തോന്നിച്ച മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരായിറങ്ങിയ നൗഫൽ 85-ാം മിനിട്ടിലും രണ്ടാം പകുതിയുടെ അധിക സമയത്ത് 93-ാം മിനിട്ടിൽ ജെസിനുമാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. ക്യാപ്ടൻ ജിജോ ജോസഫിന്റെ പാസിൽ നിന്നാണ് നൗഫലിന്റെ ഗോൾ വന്നത്. പ്രതിരോധതാരം മുഹമ്മദ് സെഹീഫ് നൽകിയ പാസാണ് ജെസിൻ ഗോളാക്കിയത്.
ആദ്യ പകുതി ഗോൾരഹിതം
ആദ്യ പകുതി മുഴുവൻ ആക്രമിച്ച് കളിച്ചെങ്കിലും ഇരു ടീമിനും വലകുലുക്കാനായില്ല. 26ാം മിനിട്ടിൽ നിജോ ഗിൽബെർട്ടും അർജുൻ ജയരാജും ഗോളിനടുത്തെത്തിയെങ്കിലും ബംഗാളിന്റെ ഗോൾകീപ്പർ പ്രിയന്ത് കുമാർ വിലങ്ങുതടിയായി.
ഫ്രീകിക്കിലൂടെയും ഒരവസരം ലഭിച്ചെങ്കിലും മുതലാക്കാൻ കേരളത്തിനായില്ല. മുന്നേറ്റ നിര താരം എം.വിഘ്നേഷായിരുന്നു ഫ്രീ കിക്കെടുത്തത്.
ആദ്യ പകുതിയുടെ അധിക സമയത്ത് കേരളത്തിന്റെ ക്യാപ്റ്റൻ ജിജോ ജോസഫ് പെനാൽറ്റി ബോക്സിന് സമീപത്ത് നിന്നെടുത്ത ഷോട്ട് ഗോൾ പോസ്റ്റിന് മുകളിലൂടെ പറന്നുപോയി. മറുവശത്ത് ബംഗാളും കിട്ടിയ അവസരങ്ങൾ പാഴാക്കി. ആദ്യ പകുതിയിൽ രണ്ട് കോർണർ അവസരങ്ങൾ ബംഗാളിന് ലഭിച്ചിരുന്നു.
ഗാലറി പിന്നേം ഹൗസ്ഫുൾ
കേരളത്തിന്റെ രണ്ടാം മത്സരം കാണാനും കാണികൾ ഒഴുകിയെത്തി. ഔദ്യോഗിക കണക്കനുസരിച്ച് 23,000 ത്തോളം പേരാണ് ഇന്നലെ കളികാണാനെത്തിയത്.
ജെസിൻ
കേരളത്തിന്റെ വജ്രായുധം
സന്തോഷ് ട്രോഫിയിൽ രണ്ട് മത്സരങ്ങൾ കഴിയുമ്പോൾ കേരളത്തിന്റെ വജ്രായുധം എന്ന് വിശേഷിപ്പിക്കാം ടി.കെ ജെസിനെ. കേരളവും ബംഗാളും തമ്മിൽ ഇന്നലെ പയ്യനാട് നടന്ന മത്സരത്തിൽ രണ്ടാം ഗോൾ നേടിയ ജെസിൻ തന്നെയാണ് നൗഫൽ നേടിയ ആദ്യ ഗോളിന് വഴിയൊരുക്കിയതും. ജെസിൻ നൽകിയ പാസാണ് ജിജോ ജോസഫ് ഗോളടിക്കാൻ പാകത്തിന് നൗഫലിന് മറിച്ചു നൽകിയത്. രാജസ്ഥാനുമായുള്ള കേരളത്തിന്റെ ആദ്യ കളിയിലും ജെസിൻ പ്രകടനം നിർണായകമായിരുന്നു. കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിലേക്ക് നിരവധി താരങ്ങളെ സമ്മാനിച്ച മമ്പാട് കോളേജിൽ നിന്നാണ് ജെസിനും വരുന്നത്. കഴിഞ്ഞ വർഷമാണ് ബി.എ അറബിക് വിഷയത്തിൽ ജെസിൻ ബിരുദം പൂർത്തിയാക്കിയത്.മലപ്പുറം നിലമ്പൂർ സ്വദേശിയാണ്.
മേഘാലയ ജയിച്ചു തുടങ്ങി,
രാജസ്ഥാൻ പിന്നേം തോറ്റു
സന്തോഷ് ട്രോഫിയിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ മേഘാലയ 3-2ന് രാജസ്ഥാനെ കീഴടക്കി. രാജസ്ഥാന് രണ്ടാം തോൽവിയാണിത്. കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മേഘാലയയ്ക്ക് വേണ്ടി ഫിഗോ സിൻഡായി ഇരട്ട ഗോളുകളും ക്യാപ്റ്റൻ ഹോർഡി ക്ലിഫ് ഒരു ഗോളും നേടി. രാജസ്ഥാന് വേണ്ടി യൗരാജ് സിംഗും ഇമ്രാൻ ഖാനുമാണ് സ്കോർ ചെയ്തത്.
ഗുജറാത്തിന് കാവലായി 4 മലയാളികൾ
37 വർഷത്തിന് ശേഷം സന്തോഷ് ട്രോഫിയിൽ കളിക്കാനിറങ്ങുന്ന ഗുജറാത്തിന് കരുത്തായി നാല് മലയാളി താരങ്ങളുണ്ട്. മലപ്പുറം എടക്കര സ്വദേശി അജ്മൽ എരഞ്ഞിക്കൽ (31), ചങ്ങനാശ്ശേരി സ്വദേശി ഡൈറിൻ ജോബ് (21), കോതമംഗലം സ്വദേശി മുഹമ്മദ് സാഗർ അലി(27), പാലക്കാട് സ്വദേശി സിദ്ധാർത്ഥ് നായർ(24) എന്നിവരാണ് ഗുജറാത്തിന്റെ മലയാളി താരങ്ങൾ. അജ്മൽ ഗോൾകീപ്പറാണ്.
മറ്റ് മൂന്ന് പേരും സ്റ്റോപ്പർ ബാക്ക് താരങ്ങളും. ഇന്ന് നിലവിലെ ചാമ്പ്യൻമാരായ സർവീസസിനെതിരെയാണ് ഗുജറാത്തിന്റെ ആദ്യമത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |