വടക്കാഞ്ചേരി: 50 സെന്റോളം വിസ്തൃതിയുള്ള പുരയിടത്തിലേക്ക് കടക്കുമ്പോഴേ കാണാം മുൻവശത്തെ സർപ്പക്കാവ്. വളപ്പിലെ ഓടുമേഞ്ഞ ആ തറവാട്ടുവീട്ടിൽ പാമ്പുകൾക്ക് സ്വൈരമായി വിഹരിക്കാം.
വീടിന്റെ അകത്തളത്തിൽ മച്ചിലേക്ക് കയറുന്ന ഗോവണിപ്പടിക്കടുത്ത് വലിയ മൺപുറ്റ്. തൊട്ടടുത്ത മുറിയിൽ നിറയെ മാളം. പാർക്കുന്ന സ്വന്തം വീട്ടകം തന്നെ പാമ്പുകൾക്കായി വിട്ടുനൽകിയിരിക്കുകയാണ് മിണാലൂർ കള്ളിവളപ്പിൽ രാമൻ രാധ, ദമ്പതികൾ.
പാമ്പിനെ കണ്ടാൽ ഉടനെ തല്ലിക്കൊല്ലുന്നവർ ഇവരുടെ വീടിനകം കണ്ടാൽ മൂക്കത്ത് വിരൽ വയ്ക്കും. ഇടയ്ക്കിടെ വീട്ടിനുള്ളിൽ പാമ്പിനെ കാണാം. എന്നാൽ ഇവ ഉപദ്രവിക്കാറില്ലെന്ന് കുടുംബം പറയുന്നു. വർഷങ്ങൾക്ക് മുമ്പ് പൂർവികന്മാരായി ഇവരുടെ തറവാട്ടിൽ നാഗാരാധന നടത്തിയിരുന്നു.
മാതാപിതാക്കളുടെ കാലത്തുള്ള ആ നാഗാരാധന സമ്പ്രദായം പിന്നീട് അങ്ങനെ തന്നെ നിലനിറുത്തുകയായിരുന്നു. ഇരുപത് വർഷം മുമ്പാണ് പാമ്പിൻപുറ്റ് ആദ്യം കാണുന്നത്. വിശ്വാസത്തിന്റെ പേരിൽ രാമൻ അത് അങ്ങനെ തന്നെ നിലനിറുത്തി. വീട്ടിനുള്ളിലെ പാമ്പിൻവാസത്തെ ഭാര്യ രാധ ആദ്യം എതിർത്തെങ്കിലും പിന്നീട് സാഹചര്യങ്ങളോട് ഇണങ്ങുകയായിരുന്നു. ഇരുവർക്കും മക്കളില്ല. വീട്ടിനുള്ളിൽ നിരവധി തവണ പാമ്പിനെ കണ്ടിട്ടുള്ളതായി രാധ പറഞ്ഞു. വീടിന് മുൻവശത്തുള്ള പാമ്പിൻകാവിലെ അരളി മരത്തിലും പാമ്പുകളെ കാണാറുണ്ട്. ഇപ്പോഴതെല്ലാം ശീലമായെന്നും അവർ പറയുന്നു.
ദിവസവും വീട്ടിനുള്ളിലെ മൺപുറ്റിൽ ഇവർ വിളക്ക് തെളിക്കും. സമീപവാസികൾ പലരും ഇവരുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും പാമ്പുകളെ കണ്ടിട്ടുണ്ട്. എന്നാൽ ആരെയും പാമ്പുകൾ ഉപദ്രവിക്കാറില്ലെന്ന് പറയുന്നു. രണ്ട് പശുക്കളെ വളർത്തി അതിന്റെ പാലു വിറ്റാണ് ഇരുവരും കഴിഞ്ഞുകൂടുന്നത്. പാമ്പിന്റെ താവളമാണെങ്കിലും ഉപജീവനമാർഗത്തിന് ഇതുവരെ മുട്ടുവന്നിട്ടില്ലെന്നും രാമൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |