കോട്ടയം . വെള്ളൂർ ന്യൂസ് പ്രിന്റ് വളപ്പിൽ ആരംഭിക്കുന്ന കേരള റബർ ലിമിറ്റഡിൽ ടയറിന് പകരം ചെറുകിട റബർ ഉത്പന്നങ്ങൾ മാത്രം നിർമ്മിക്കാനുള്ള തീരുമാനം റബർകർഷകർക്ക് തിരിച്ചടിയാകുന്നു. ടയർ നിർമ്മാണം പ്രായോഗികമല്ലെന്ന് കണ്ട് പകരം ലാറ്റക്സ് ഉപയോഗിച്ചുള്ള ഹീറ്റ് റസിസ്റ്റന്റ് ലാറ്റക്സ് ത്രെഡ്, മെഡിക്കൽ ഗ്ലൗസ് എന്നിവയാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കുക. ടയർ നിർമ്മാണം തുടങ്ങിയാൽ റബറിന് ഡിമാൻഡ് കൂടുമെന്നായിരുന്നു കർഷക പ്രതീക്ഷ. ഒട്ടുപാൽ ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുമ്പോൾ കർഷകർക്ക് പ്രയോജനം ലഭിക്കില്ല. കേരളത്തിലെ റബറിൽ 20 ശതമാനമേ ഇവിടെ സംസ്കരിക്കുന്നുള്ളൂ. 80 ശതമാനവും മറ്റ് സംസ്ഥാനങ്ങളിലെത്തിച്ച് വിവിധ ഉത്പന്നങ്ങളാക്കി കേരളത്തിലെ വിപണിയിൽ തിരിച്ച് എത്തിക്കുന്ന സ്ഥിതിയാണിപ്പോൾ. ഇതിന് മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേരള റബർ ലിമിറ്റഡ് സർക്കാർ വിഭാവന ചെയ്തത്. ടയർ നിർമ്മാണം ഉപേക്ഷിച്ചതോടെ ആദ്യ ഡി പി ആർ പുതുക്കാനാണ് തീരുമാനം.
സർക്കാർ ലക്ഷ്യം . 1000 കോടിയുടെ നിക്ഷേപം.
ആദ്യഘട്ടത്തിൽ 10 കോടി രൂപ അനുവദിച്ചു.
റബർ കർഷകൻ മത്തായി ജോസഫ് പറയുന്നു.
കേരള റബർ ലിമിറ്റഡ് ആരംഭിക്കുന്നതോടെ ഇവിടെ ഉത്പാദിപ്പിക്കുന്ന റബറിന് നല്ല വില കിട്ടുമെന്നും റബർ അധിഷ്ഠിത വ്യവസായങ്ങൾ ആരംഭിച്ച് കൂടുതൽ തൊഴിൽ അവസരവും വരുമാനവും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ടയറിന് പകരം ചെറുകിട ഉത്പന്നങ്ങൾ മാത്രം നിർമ്മിച്ചാൽ കർഷകർക്കും വ്യവസായികൾക്കും കാര്യമായ പ്രയോജനം ലഭിക്കില്ല. സർക്കാർ ടയർ നിർമ്മാണത്തിനാണ് മുൻതൂക്കം നൽകേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |