ഷൊർണൂർ: ഭരണസംവിധാനങ്ങളുടെയെല്ലാം ഒത്താശയോടെ ഷൊർണൂർ നഗരസഭാ പ്രദേശത്ത് കൂടി ഭാരതപ്പുഴയിൽ നിന്നും വൻ മണൽ കൊള്ള നടത്താൻ നഗരസഭാ അധികൃതർ കൂട്ടുനിൽക്കുന്നുവെന്നാരോപിച്ചും, വിഷയം നഗരസഭാ കൗൺസിൽ ചർച്ച ചെയ്യണമെന്ന ബി.ജെ.പി കൗൺസിലർമാരുടെ ആവശ്യം നിരാകരിച്ച ഷൊർണൂർ നഗരസഭാ ചെയർമാന്റെ നിലപാടിൽ പ്രതിഷേധിച്ചും ബി.ജെ.പി.കൗൺസിലർമാർ നഗരസഭാ കൗൺസിലിൽ മുദ്രാവാക്യം വിളിച്ച് കൗൺസിൽ ബഹിഷ്‌കരിച്ചു.
ഷൊർണൂർ നഗരസഭാ പ്രദേശത്തെയും പരിസര പഞ്ചായത്തുകൾക്കും 50 വർഷം കാത്തിരുന്ന് ലഭ്യമായ തടയണ കുടിവെള്ള പദ്ധതിയെ തകർക്കുന്ന രീതിയിൽ 2018-19 കാലത്തുണ്ടായ പ്രളയത്തിന്റെ ചെളിനീക്കം ചെയ്യാനെന്ന മറവിൽ ഉദ്യോഗസ്ഥ-മണൽ മാഫിയാ കൂട്ടുകെട്ട് വർഷങ്ങളായി തുടർന്നു കൊണ്ടിരിക്കുന്ന മണലൂറ്റിനെതിരെ നടപടി വേണമെന്ന് ബി.ജെ.പി പാർലമെൻട്രി പാർട്ടി നേതാവ് ഇ.പി.നന്ദകുമാർ ആവശ്യപ്പെട്ടു. കൂറ്റൻ മോട്ടോറുകൾ തടയണയുടെ വൃഷ്ടിപ്രദേശത്ത് ശുദ്ധജലത്തിൽ സ്ഥാപിച്ച് വൻതോതിൽ മണൽകരയിലേക്ക് വലിച്ചു കയറ്റി അനധികൃത മണൽ കൊള്ള നടത്തുന്നത് കേരളകൗമുദി ' വാർത്തയാക്കിയത് ശ്രദ്ധയിൽ പെട്ട് പരാതികൾ സജീവമായിരുന്നു. മുഖ്യമന്ത്രിക്കും, ജലസേചന വകുപ്പു മന്ത്രി 'ജില്ലാ കളക്ടർമാർ തുടങ്ങി ബന്ധപ്പെട്ടവർക്കെല്ലാം പാടശേഖര സമിതികളും പരാതി നൽകി രംഗത്ത് വന്നു.
വിഷു, ഈസ്റ്റർ അവധികളുടെ മറവിൽ നൂറ് കണക്കിന് ലോഡ് മണലാണ് യാതൊരു കണക്കും രേഖകളുമില്ലാെതെ കടത്തിയത്. ഷൊർണൂരിൽ സ്വകാര്യ വ്യക്തിയുടെ വളപ്പിന് ലക്ഷങ്ങൾ വാടക നൽകി വർഷങ്ങളായി നടക്കുന്ന മണൽ കൊള്ള ജില്ലയിലെ റവന്യൂ, ഇറിഗേഷൻ വകുപ്പിന് അറിയുക പോലുമില്ലെത്രേ, ഭാരതപുഴയിൽ നിന്നും മണലെടുക്കാൻ പാടില്ലെന്ന കേരള ഹൈകോടതിയുടെയും ഹരിത ട്രൈബ്യൂണലിന്റെയും ഉത്തരവുകൾ നിലനിൽക്കെ നടക്കുന്ന ഈ മണൽ കൊള്ള നടത്തുന്നവർക്കെതിരെ നിയമ നടപടി വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ബി.ജെ.പി കൗൺസിലർമാരായ കെ. പ്രസാദ് ,സിനി മനോജ്, നിഷ ശശികുമാർ ,ടി.ബിന്ദു, കെ.ആർ.അശ്വതി തുടങ്ങിയവർ കൗൺസിൽ ബഹിഷ്‌കരിച്ച് നഗരസഭാ കവാടത്തിൻ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |