കീവ് : ഡോൺബാസ് മേഖലയിലെ തങ്ങളുടെ ജനങ്ങളെ സഹായിക്കാനാണ് കിഴക്കൻ യുക്രെയിനിലെ സൈനിക നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഇവിടുത്തെ ജനജീവിതം സാധാരണഗതിയിലേക്കും മെച്ചപ്പെട്ട നിലവാരത്തിലേക്കും എത്തിക്കുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. റഷ്യൻ ഭാഷ സംസാരിക്കുന്നവരാണ് ലുഹാൻസ്ക്, ഡൊണെസ്ക് എന്നീ വിമത മേഖലകൾ ഉൾക്കൊള്ളുന്ന ഡോൺബാസ് പ്രദേശം.
അതേ സമയം, മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ തുടരുന്ന യുക്രെയിൻ സൈനികർക്ക് ആയുധം വച്ച് കീഴടങ്ങാൻ റഷ്യ ഇന്നലെയും അന്ത്യശാസനം നൽകിയെങ്കിലും യുക്രെയിൻ സൈന്യം പുറത്തുകടന്നിട്ടില്ലെന്നാണ് വിവരം. മരിയുപോളിൽ ഒരു ആശുപത്രിയെ റഷ്യ ആക്രമിച്ചെന്ന് ആരോപണമുയർന്നെങ്കിലും പ്രാദേശിക ഭരണകൂടം നിഷേധിച്ചു. മരിയുപോളിൽ നിന്ന് സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും ഒഴിപ്പിക്കാൻ മാനുഷിക ഇടനാഴി തുറക്കാൻ റഷ്യൻ സേന ഇന്നലെ അനുവദിച്ചിരുന്നു.
ഖാർക്കീവിൽ ഷെല്ലാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. ലുഹാൻസ്കിൽ നൊവോഡ്രൂഷെസ്ക് നഗരത്തിൽ ഷെല്ലാക്രമണത്തിൽ ഗ്യാസ് പൈപ്പ്‌ലൈൻ തകർന്നു. ചെർണോബിൽ ആണവ പ്ലാന്റുമായുള്ള നേരിട്ടുള്ള ബന്ധം പുനസ്ഥാപിച്ചതായി യുക്രെയിൻ അറ്റോമിക് പവർ റെഗുലേറ്റർ അറിയിച്ചു.
കിഴക്കൻ യുക്രെയിനിലെ സ്ലോവ്യാൻസ്ക് നഗരത്തിലേക്കുള്ള റഷ്യൻ സേനയുടെ മുന്നേറ്റം തടഞ്ഞതായി യുക്രെയിൻ അവകാശപ്പെട്ടു. അതേ സമയം, റഷ്യയുമായി ' സൗഹൃദത്തിലല്ലാത്ത " രാജ്യങ്ങളിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകർക്കുള്ള വിസാ നിയമങ്ങൾ റഷ്യ കടുപ്പിച്ചു. യൂറോപ്യൻ കൗൺസിൽ തലവൻ ചാൾസ് മൈക്കൽ യുക്രെയിനിൽ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |