കോട്ടയം . വർഷങ്ങളായി കൈവശമുള്ള ആനകളെ സർക്കാരിന് വിട്ടുകൊടുക്കുന്നതടക്കം വന്യജീവി സംരക്ഷണ നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഭേദഗതിക്ക് മുന്നിൽ കണ്ണുതള്ളി ആനയുടമകൾ. ആനകളെ ഇനി സ്വന്തമായി വളർത്താൻ കഴിയില്ല.അവയെ സർക്കാരിന് കൈമാറണം. ഒരു ക്ഷേത്രം വക ആനയെ അവിടെ മാത്രമേ എഴുന്നള്ളിക്കാനാവൂ തുടങ്ങിയ നിയമഭേദഗതി യാഥാർത്ഥ്യമായാൽ കേരളത്തിൽ ഉത്സവങ്ങൾ, പൂരം, നേർച്ച, പെരുന്നാൾ ആഘോഷങ്ങൾക്ക് ആനകളെ ഇനി എഴുന്നള്ളിക്കാൻ കഴിയില്ല. ഇതിനെതിരെ കെ ബി ഗണേഷ് കുമാർ എം എൽ എ പ്രസിഡന്റായ കേരള എലിഫെന്റ് ഓണേഴ്സ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തി. വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി ഡോ.മഹേഷ് രംഗരാജൻ ചെയർമാനായുള്ള കമ്മിറ്റി നേരത്തേ കൊണ്ടുവന്ന റിപ്പോർട്ടിൽ ഈ നിർദ്ദേശങ്ങളുണ്ടായിരുന്നു. അപ്രായോഗികമെന്ന് ചൂണ്ടിക്കാട്ടി എതിർപ്പ് ഉയർന്നതോടെ ഉപേക്ഷിക്കുകയായിരുന്നു. ഈ നിർദ്ദേശങ്ങളാണ് കേന്ദ്ര സർക്കാർ വന്യജീവി സംരക്ഷണ ഭേദഗതി നിയമത്തിലൂടെ വീണ്ടും നടപ്പിലാക്കുന്നത്. മുമ്പ് കേരളത്തിൽ ആയിരത്തിലേറെ നാട്ടാനകൾ ഉണ്ടായിരുന്നു. പ്രായാധിക്യം മൂലം പലതും ചെരിഞ്ഞു. കൊവിഡ് കാലത്തെ വിശ്രമത്തെ തുടർന്നുണ്ടായ വിവിധ അസുഖങ്ങൾ മൂലവും നിരവധി ആനകൾ മരണത്തിന് കീഴടങ്ങി. ഇപ്പോൾ കേരളത്തിലെ നാട്ടാനകളുടെ എണ്ണം 450 ൽ താഴെയാണ്. കൊവിഡ് കാലത്ത് എഴുന്നള്ളിപ്പുകളിൽ നിന്നുള്ള വരുമാനം നിലച്ചത് ആനയുടമകളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനിടെയാണ് കേന്ദ്രസർക്കാർ നീക്കം വെല്ലുവിളിയാകുന്നത്. നിയമം നടപ്പായാൽ സ്വകാര്യ വ്യക്തികൾ ആനകളെ സർക്കാരിന് വിട്ടുകൊടുക്കണം. ഇതോടെ പല പ്രമുഖ പൂരങ്ങളും നടത്താൻ കഴിയാത്ത സാഹചര്യം വരും.
കേരള എലിഫെന്റ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.മധു പറയുന്നു.
വന്യജീവി സംരക്ഷണ നിയമം പാർലമെന്റിൽ പാസാക്കുന്നതിന് മുമ്പ് വിവിധ സംസ്ഥാനങ്ങളിലുള്ള ആന ഉടമസ്ഥർ, ഫെസ്റ്റിവൽ കോർഡിനേഷൻ ഭാരവാഹികൾ എന്നിവരുമായി ബന്ധപ്പെട്ട് അഭിപ്രായം തേടണം. . ഉടമസ്ഥരുടെ വരുമാനം മാത്രമല്ല ഉത്സവത്തിന്റെയും പെരുന്നാളിന്റെയും പകിട്ടും നിയമഭേദഗതി ഇല്ലാതാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |