6 ഭീകരരെ വധിച്ചു
സി.ഐ.എസ്.എഫിന്റെ വാഹനം ആക്രമിച്ചു
ശ്രീനഗർ:പ്രത്യേക പദവി റദ്ദാക്കിയ ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ജമ്മു കാശ്‌മീരിൽ എത്താനിരിക്കെ മൂന്നിടത്ത് ഭീകരാക്രമണം. രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഭീകര സംഘടനയായ ലഷ്‌കറിന്റെ മേഖലാ കമാൻഡർ യൂസഫ് കന്ത്രു അടക്കം ആറ് ഭീകരരെ സൈന്യം വധിച്ചു. ആയുധങ്ങളും കണ്ടെടുത്തു.
സുൻജ്വാൻ, ബാരാമുള്ള, ജമ്മു എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ബാരാമുള്ളയിൽ വ്യാഴാഴ്ച പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്.
ജമ്മുവിലെ ഛദ്ദ സൈനിക ക്യാമ്പിന് സമീപം ഇന്നലെ പുലർച്ചെ 4.30ന് 15 സി.ഐ.എസ്.എഫ് ജവാൻമാർ സഞ്ചരിച്ച വാഹനം ഭീകരർ ആക്രമിക്കുകയായിരുന്നു. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വീരമൃത്യു വരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഭീകരർ പുൽവാമ മാതൃകയിലുള്ള ആക്രമണം ലക്ഷ്യമിട്ടെന്നാണ് വിവരം. സൈനികർ ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ ഓടി രക്ഷപ്പെടടു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.
സുൻജ്‌വാനിൽ കന്റോൺമെന്റ് മേഖലയ്ക്ക് സമീപത്തെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയുണ്ടായ ഏറ്റുമുട്ടലിലാണ് മറ്രൊരു ജവാൻ വീരമൃത്യു വരിച്ചത്. രണ്ട് ഭീകരരെ വധിച്ചു.
വ്യാഴാഴ്ച ബാരാമുള്ളയിലെ മാൽവയിൽ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിലാണ് യൂസഫ് കന്ത്രുവടക്കം നാല് ഭീകരരെ വധിച്ചത്. മൂന്ന് സൈനികർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റു.
റാലിയെ അഭിസംബോധന
ചെയ്യാൻ മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ജമ്മുവിലെ പാല്ലി ഗ്രാമത്തിൽ ആയിരത്തിലേറെ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെ പങ്കെടുക്കുന്ന മഹാറാലിയിൽ സംസാരിക്കും. മോദിയുടെ സന്ദർശനത്തിന് വൻ സുരക്ഷാ സന്നാഹങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |