മുംബയ് : കഴിഞ്ഞ രാത്രി പഞ്ചാബ് കിംഗ്സും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള മത്സരത്തിൽ പുറത്താകാതെ 88 റൺസടിച്ച് മാൻ ഓഫ് ദ മാച്ചായത് ശിഖർ ധവാനാണെങ്കിൽ വ്യത്യസ്ത മുഖാവരണത്തിലൂടെ പഞ്ചാബ് ടീമിലെ മറ്റൊരു ധവാനും ആരാധകശ്രദ്ധ പിടിച്ചുപറ്റി, ആൾറൗണ്ടർ റിഷി ധവാൻ. 32-കാരനായ ഋഷി ധവാന് രഞ്ജി ട്രോഫിക്കിടെ മൂക്കിന് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് ശസ്ത്രക്രിയയും നടത്തി. ഇതാണ് ഋഷി ധവാന്‍ സുരക്ഷാ കവചം ധരിക്കാൻ കാരണം .
ശസ്ത്രക്രിയയെ തുടർന്ന് ഐ.പി.എല്ലിൽ ഈ സീസണിലെ പ്രാരംഭ മത്സരങ്ങൾ റിഷിക്ക് നഷ്ടമായിരുന്നു. പഞ്ചാബിന്റെ എട്ടാമത്തെ മത്സരത്തോടെയാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ധോണിയുടേയും ശിവം ദുബെയുടേയും നിർണായക വിക്കറ്റുകൾ വീഴ്ത്തിയാണ് ഋഷി ധവാൻ തിരിച്ചുവരവ് ആഘോഷിച്ചത്.
അഞ്ച് സീസണുകൾക്ക് ശേഷം ഐ.പി.എല്ലിൽ തിരിച്ചെത്തിയിരിക്കുകയാണ് ഋഷി ധവാൻ. ഹിമാചൽ പ്രദേശിനായി ആഭ്യന്തര ക്രിക്കറ്റിൽ നടത്തിയ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ലേലത്തിൽ 55 ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് കിംഗ്സ് ഋഷി ധവാനെ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം നടന്ന വിജയ് ഹസാരെ ട്രോഫിയിൽ ഹിമാചലിനെ നയിച്ചത് റിഷിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |