തൃശൂർ: സങ്കര ചികിത്സയും ചരക പ്രതിജ്ഞാ നീക്കവും ഉപേക്ഷിക്കണമെന്നും ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിച്ച് രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും സർക്കാർ സംരക്ഷണം നൽകണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആശുപത്രികളുടെ നിലവാരം ഉയർത്തുന്നതിനും വ്യാജചികിത്സകരെ ഒഴിവാക്കുന്നതിനുമായി ആവിഷ്‌കരിച്ച ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ പ്രതികൂല വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവേൽ കോശി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വിവിധ ചികിത്സാസമ്പ്രദായങ്ങളെ ചേർത്ത് സങ്കര ചികിത്സാസമ്പ്രദായം നടപ്പാക്കാനുള്ള ദേശീയ നയം അശാസ്ത്രീയവും പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതുമാണ്. സംസ്ഥാനത്ത് ആവശ്യത്തിലധികം മെഡിക്കൽ കോളേജുകൾ ആയിക്കഴിഞ്ഞ സ്ഥിതിക്ക് മെഡിക്കൽ കോളേജുകളിലെ നിലവാരം ഉയർത്താനാണ് സർക്കാർ ശ്രദ്ധിക്കേണ്ടത്. കൊവിഡ് കേസുകൾ വർദ്ധിക്കുന്നത് തൃശൂർ പൂരത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് നിലവിലെ സാഹചര്യത്തിൽ ആശങ്കയില്ലെന്നും കൂടുതൽ വ്യാപനം ഉണ്ടാവുകയാണെങ്കിൽ നിയന്ത്രണങ്ങൾ വേണ്ടി വരുമെന്നുമായിരുന്നു മറുപടി. സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ, ജോയിന്റ് സെക്രട്ടറി ഡോ. ജോയ് മഞ്ഞില. ജില്ല കൺവീനർ ഡോ. പവൻ മധുസൂദനൻ, സംസ്ഥാന കമ്മിറ്റി അംഗം ഡോ. ഗോപിനാഥ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |