തൃശൂർ: കൊവിഡ് സംബന്ധിച്ച് വലിയ ആശങ്ക ഇല്ലെങ്കിലും പ്രതിദിനനിരക്കിൽ വർദ്ധന. കൊവിഡ് കേസുകളുടെ എണ്ണം കൂടിയതിനുശേഷം രണ്ടുവർഷത്തിനിടെ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം ഒന്നിൽ എത്തിയങ്കിലും വീണ്ടും പതിയെ ഉയരുകയാണ്. ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം അമ്പതിൽ താഴെയാണെങ്കിലും അടുത്ത ദിവസങ്ങളിൽ ഉയർന്നേക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ ആശങ്ക.
കഴിഞ്ഞ ദിവസം വീണ്ടും നിർബന്ധമാക്കിയതോടെ മാസ്‌ക് ഉപയോഗം തുടങ്ങിയിട്ടുണ്ട്. മാസ്‌ക് ഉപയോഗിക്കാത്തവർക്കെതിരെ പൊലീസ് നടപടികൾ ആരംഭിച്ചു. ആശുപത്രികളിലും മറ്റും കൊവിഡ് പരിശോധനകൾ നടക്കുന്നില്ല. മെഡിക്കൽ കോളേജ് അടക്കമുള്ള സ്ഥലങ്ങളിൽ കൊവിഡ് രോഗികൾക്കുള്ള സൗകര്യം കുറച്ചു. എന്നാൽ രോഗികളുടെ എണ്ണം കൂടുയാണെങ്കിൽ വീണ്ടും പഴയപടിയാക്കേണ്ടിവരുമോയെന്നാണ് ആശങ്ക.
സംസ്ഥാനത്ത് എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ. വ്യാഴാഴ്ച എറണാകുളത്ത് 148ഉം തിരുവനന്തപുരത്ത് 52ഉം തൃശൂരിൽ 30ഉം ആയിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. ബൂസ്റ്റർ ഡോസ് ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണെങ്കിലും പലരും എടുത്തിട്ടില്ലെന്നും പറയുന്നു.
എപ്രിലിൽ 600 കടന്നു
ജില്ലയിൽ ഈ മാസം കൊവിഡ് രോഗികളുടെ എണ്ണം 600 കടന്നു. പല ദിവസങ്ങളിലും പത്തിന് താഴെയുണ്ടായിരുന്നത് പിന്നീട് 30ന് മുകളിൽ വരെയെത്തി. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ 254 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 24ഉം ചൊവ്വാഴ്ച 31ഉം ബുധനാഴ്ച 29ഉം ആയിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. ഏപ്രിൽ 16ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രമായിരുന്നു.
മരണക്കണക്ക് ജില്ലയിൽ
ഇതുവരെ കൊവിഡ് മരണം(വ്യാഴം വരെ) - 7376
മൊത്തം രോഗികളിൽ ജീവൻ നഷ്ടപ്പെട്ടത് - 1.1%
ഈ മാസം കൊവിഡ് പോർട്ടലിൽ ഉൾപ്പെടുത്തിയത് - 78
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |