പത്തനംതിട്ട : ഏറ്റവും ഗുണനിലവാരമുള്ള ചികിത്സാപരമാവധി സൗജന്യമായി ജനങ്ങൾക്ക് നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. അങ്കണവാടി കുട്ടികൾക്കായുള്ള കുഷ്ഠരോഗ നിർണയ പരിപാടി ബാലമിത്രയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും നാരങ്ങാനം 22ാം നമ്പർ അങ്കണവാടിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ക്ഷയം, കുഷ്ഠം ഉൾപ്പടെയുള്ള പകർച്ച വ്യാധികളെ 2025 ഓടു കൂടി സംസ്ഥാനത്ത് നിന്ന് തുടച്ചു നീക്കും. ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിൽ ഇന്ത്യയിൽ ഒന്നാംസ്ഥനത്താണ് കേരളം. മാതൃമരണനിരക്കും ശിശു മരണനിരക്കും ഏറ്റവും കുറവ് കേരളത്തിലാണ്. ഇത്തരത്തിൽ പൊതുജനാരോഗ്യ രംഗത്ത് വികസന മുന്നേറ്റമുണ്ടായതിനു കാരണം പതിറ്റാണ്ടുകളായുള്ള കേരളത്തിന്റെ പ്രവർത്തനമാണ്. എന്നാൽ, ജീവിത ശൈലീ രോഗത്തിലും കേരളം ഒന്നാമതാണ്. വിവിധ അനുബന്ധ രോഗങ്ങൾക്കു കാരണം ജീവിത ശൈലീ രോഗങ്ങളാണ്. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് അതിനായി ഓരോ വ്യക്തികളും ചെയ്യേണ്ടത്. ഇതിനായി ജനകീയ കാമ്പയിൻ സംഘടിപ്പിക്കും. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 15 ശതമാനം കുഷ്ഠരോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുകയാണ് ലക്ഷ്യം.
കുഷ്ഠരോഗ നിർമ്മാർജന രംഗത്ത് സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് ബാലമിത്ര എന്ന പേരിൽ അങ്കണവാടി കുട്ടികൾക്കായുള്ള കുഷ്ഠരോഗ നിർണയ പരിപാടി ആരംഭിക്കുന്നത്. ആന്റോ ആന്റണി എം.പി മുഖ്യ അതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സാറാതോമസ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |