കീവ് : യുക്രെയിന്റെ തലസ്ഥാനമായ കീവിൽ റഷ്യൻ അധിനിവേശത്തിൽ തകർന്ന പ്രദേശങ്ങളിൽ യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടെറെസും സംഘവും സന്ദർശനം നടത്തിയതിന് തൊട്ടുപിന്നാലെ സമീപപ്രദേശത്ത് മിസൈൽ ആക്രമണം. പ്രാദേശിക സമയം, വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.
മിസൈൽ ആക്രമണത്തിൽ വേര ഗൈറൈച് എന്ന യുക്രെയിൻ മാദ്ധ്യമ പ്രവർത്തക കൊല്ലപ്പെട്ടു. മിസൈൽ വേര താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ പതിക്കുകയായിരുന്നു. യു.എസിന്റെ റേഡിയോ ലിബേർട്ടിയ്ക്ക് വേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു ഇവർ.
അതേ സമയം, കീവിൽ ആക്രമണം നടത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം സമ്മതിച്ചു. കീവിലെ ആർടയം മിസൈൽ ആൻഡ് സ്പേസ് എന്റർപ്രൈസിന്റെ പ്രൊഡക്ഷൻ ബിൽഡിംഗുകൾ തങ്ങളുടെ റോക്കറ്റുകൾ തകർത്തെന്ന് റഷ്യ അറിയിച്ചു.
മിസൈൽ ആക്രമണത്തിൽ ഗുട്ടെറെസും സംഘവും നടുക്കം രേഖപ്പെടുത്തി. യു.എൻ സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് യു.എൻ വക്താവ് അറിയിച്ചു. മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി ചർച്ച നടത്താൻ ഗുട്ടെറെസ് കീവിലെത്തിയത്.
അതേ സമയം, യുക്രെയിന്റെ കിഴക്കൻ മേഖലകളിൽ റഷ്യൻ ഷെല്ലാക്രമണം രൂക്ഷമായി തുടരുകയാണ്. മത്സ്യ ബന്ധന കപ്പലുകൾ ഒഴികെ റഷ്യയുടെ ട്രക്കുകൾ, കപ്പലുകൾ തുടങ്ങിയ എല്ലാ ചരക്ക് വാഹനങ്ങൾക്കും അതിർത്തിയിലും തുറമുഖങ്ങളിലും നിരോധനമേർപ്പെടുത്തിയെന്ന് നോർവെ അറിയിച്ചു. നെതർലൻഡ്സ് കീവിലെ തങ്ങളുടെ എംബസി തുറന്നു.
ഡൊണെസ്കിൽ യുക്രെയിൻ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി റഷ്യ ആരോപിച്ചു. കീവിൽ ബുചയിൽ ഉൾപ്പെടെ ഇതുവരെ 1,187 സിവിലിയൻമാരുടെ മൃതദേഹങ്ങൾ കൂട്ട കുഴിമാടങ്ങളിൽ നിന്ന് കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി.
കീവിലെ ഇർപിൻ, ബൊറോഡയങ്ക എന്നിവിടങ്ങളിലെ ആശുപത്രികൾക്ക് ടെസ്‌ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്ക് സോളാർ പാനലുകൾ നൽകിയെന്ന് യുക്രെയിൻ മന്ത്രി മിഖൈലോ ഫെഡറോവ് പറഞ്ഞു.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പുട്ടിനും സെലെൻസ്കിയും
ഈ വർഷം നവംബറിൽ ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ ക്ഷണിച്ചതായും പങ്കെടുക്കാമെന്ന് അദ്ദേഹം അറിയിച്ചെന്നും ഇന്തോനേഷ്യൻ പ്രധാനമന്ത്രി ജോക്കോ വിഡൊഡൊ പറഞ്ഞു.
ജി 20യിലെ സുപ്രധാന അംഗമാണ് റഷ്യ. ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അറിയിച്ചിട്ടുണ്ട്. എന്നാൽ, നേരിട്ടാണോ വെർച്വലായാണോ പങ്കെടുക്കുക എന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |