തിരുവല്ല : പകർച്ചവ്യാധി മൂലം നിരണത്ത് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. താറാവ് കർഷകരായ നിരണം വട്ടടി നെനപ്പാടത്ത് ഷൈജു മാത്യുവിന്റെയും തങ്കച്ചന്റെയും താറാവുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടത്തോടെ ചത്തത്. ഷൈജുവിന്റെ അഞ്ഞൂറോളം താറാവുകൾ വെള്ളിയാഴ്ച ചത്തു. തങ്കച്ചന്റെ താറാവുകളും കൂട്ടമായി ചാകുകയാണ്. രോഗബാധയില്ലാത്ത താറാവുകളെ ഇവർ തലവടിയിലേക്ക് മാറ്റി. ഷൈജുവിന്റെ താറാവുകളിൽ പലതും കൂട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ ഈസ്റ്റർ മുതലാണ് രോഗലക്ഷണം കണ്ടുതുടങ്ങിയതെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിരോധ മരുന്ന് നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും കർഷകർ പറയുന്നു. പക്ഷിപ്പനിയല്ല കാരണമെന്ന് മൃഗസംരക്ഷണവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അപ്പർകുട്ടനാടൻ മേഖലയിലെ ജലാശയങ്ങളിൽ വെള്ളം മലിനമായിട്ടുണ്ട്. വേനൽമഴയെ തുടർന്ന് നെൽകൃഷി ചെയ്ത പാടശേഖരങ്ങളിൽ കെട്ടിക്കിടന്ന കീടനാശിനികൾ കലർന്ന മലിനജലം ഒഴുകി ജലാശയങ്ങളിൽ എത്തിയതാണ് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ കാരണമായതെന്നും കർഷകർ സംശയിക്കുന്നു. പണം പലിശയ്ക്കെടുത്തും സ്വർണം പണയപ്പെടുത്തിയും താറാവ് കൃഷി നടത്തുന്നവരാണ് മേഖലയിലെ കർഷകരിൽ ഭൂരിപക്ഷവും. താറാവുകൾ കൂട്ടത്തോടെ ചാകുന്നത് വൻ കടക്കെണിയിലാക്കുമെന്ന ആശങ്കയാണ് കർഷകർക്കുള്ളത്. ഇന്നലെ ചത്ത താറാവുകളിലൊന്നിനെ മഞ്ഞാടി പക്ഷിരോഗ നിർണയ കേന്ദ്രത്തിൽ പോസ്റ്റുമോർട്ടത്തിനായി എത്തിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷമേ രോഗബാധ സംബന്ധിച്ച സ്ഥിരീകരണമുണ്ടാവുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |