തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ അറസ്‌റ്റിലായ മുൻ എംഎൽഎ പി.സി ജോർജിന് ജാമ്യം ലഭിച്ചു. കനത്ത പൊലീസ് സന്നാഹത്തിലാണ് നേരത്തെ അദ്ദേഹത്തെ എ.ആർ ക്യാമ്പിൽ നിന്നും വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ചത്. മജിസ്‌ട്രേറ്റ് കോംപ്ളക്‌സിൽ ജസ്‌റ്റിസ് ആശാ കോശിയുടെ മുന്നിലാണ് ജോർജിനെ ഹാജരാക്കിയത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും വിവാദമായ കാര്യങ്ങളിൽ ഇടപെടരുതെന്നും കർശന ഉപാധികളോടെയാണ് ജോർജിന് ജാമ്യം അനുവദിച്ചത്.
അതേസമയം തന്റെ അറസ്‌റ്റ് തീവ്രവാദികൾക്കുളള പിണറായിയുടെ റംസാൻ സമ്മാനമാണെന്ന് കോടതിയിൽ നിന്നും പുറത്തിറങ്ങിയ ശേഷം പി.സി ജോർജ് പ്രതികരിച്ചു. താൻ പറഞ്ഞ വിവാദ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നു. എന്നാൽ വ്യവസായി എം.എ യൂസഫലിക്കെതിരെ പറഞ്ഞതിൽ തിരുത്തുണ്ടെന്നും അദ്ദേഹത്തിനെതിരെ പറഞ്ഞത് പിൻവലിക്കുന്നതായും ജോർജ് പറഞ്ഞു. മനസിലുണ്ടായിരുന്ന ആശയങ്ങൾ പുറത്തുപറഞ്ഞപ്പോൾ മറ്റൊന്നായിപ്പോയി. ചെറുകിട വ്യാപാരികൾക്ക് വേണ്ടിയാണ് താൻ സംസാരിച്ചത്.
സംസ്ഥാനത്ത് തീവ്രവാദികൾക്ക് വേണ്ടി എൽഡിഎഫും യുഡിഎഫും ഒറ്റകെട്ടാണെന്നും ഇവർ മുസ്ളീം വോട്ട് ലക്ഷ്യമിട്ട് എടുത്ത കേസാണിതെന്നും ജോർജ് ആരോപിച്ചു. 153 എ, 295 എ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് സ്വമേധയാ കേസെടുത്ത പൊലീസ് 14 ദിവസത്തേക്ക് ജോർജിനെ റിമാൻഡ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |