കാഞ്ഞങ്ങാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ കണ്ടെത്തിയ പെന്നുടുമ്പിൻ മുട്ടകൾ വനം വകുപ്പിന്റെ പ്രത്യേക സംരക്ഷണത്തിൽ വിരിയിച്ചു. ജില്ലാ ആശുപത്രിക്ക് സമീപം മണ്ണ് നീക്കുമ്പോഴാണ് ഒരു കൂട്ടം മുട്ടകൾ ജോലിക്കാരുടെ ശ്രദ്ധയിൽ പെട്ടത്.
ഉടൻതന്നെ വിവരം വനം വകുപ്പിനെ അറിയിക്കുകയും കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസിലെ വന്യജീവി സംരക്ഷകൻ സുനിൽ സുരേന്ദ്രൻ സ്ഥലത്തെത്തി പെന്നുടുമ്പിന്റേതാണ് മുട്ടകൾ എന്നു തിരിച്ചറിയുകയായിരുന്നു. 23 മുട്ടകളാണ് ഉണ്ടായിരുന്നത്. ഇവ സുരക്ഷിതമായി റേഞ്ച് ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റി. മുട്ടകൾ വിരിയിക്കാനായി പ്രത്യേക സംരക്ഷണവും ഒരുക്കി.
23 മുട്ടകളിൽ 4 മുട്ടകൾ രണ്ടു ദിവസത്തിനുള്ളിൽ വിരിഞ്ഞു. ബാക്കിയുള്ള ദിവസങ്ങളിൽ ഒരു മുട്ട ഒഴികെ മറ്റെല്ലാ മുട്ടകളും വിരിഞ്ഞു. കുഞ്ഞുങ്ങളെ പിന്നീട് വനംവകുപ്പിന്റെ നേതൃത്വത്തിൽ കാട്ടിലേക്ക് വിട്ടു. റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. അഷ്റഫ്, സ്പെഷൽ ഡ്യൂട്ടി ഓഫിസർ കെ. രാജു, വന്യജീവി സംരക്ഷകൻ സുനിൽ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |