കോഴിക്കോട്: വേനലവധിക്കാലം കുട്ടികൾക്ക് ആഘോഷങ്ങളുടെ കാലമാണെങ്കിലും രക്ഷിതാക്കൾക്ക് ആധിയുടെ കാലം. മുങ്ങിമരണം, റോഡപകടങ്ങൾ തുടങ്ങി പലവിധ ദുരന്തങ്ങൾക്ക് സാദ്ധ്യതയുള്ള സമയമാണ് വേനലവധി. അവധി ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പവും ബന്ധുവീടുകളിലും പോകുന്ന കുട്ടികൾ പുഴയുടെയും കയത്തിന്റെയും ആഴമോ സ്വാഭാവമോ മനസിലാക്കാതെ കുളിക്കാനിറങ്ങുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് വഴി വയ്ക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ജില്ലയിൽ 25 കുട്ടികളാണ് ഇത്തരത്തിൽ മുങ്ങിമരിച്ചത്. ഫയർസ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യപ്പെടാത്തവ വേറെയുമുണ്ട്. പലരും രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ പോകുന്ന കുട്ടികളാണ്. പതങ്കയം, ചാലപ്പുഴ, തുഷാരഗിരി, പൂളക്കടവ്, കേച്ചേരിപ്പാറ ക്വാറി, പൂനൂർപുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ അപകട മരണ സാദ്ധ്യതയുള്ളത്.
കുട്ടികളെ വരിഞ്ഞുമുറുക്കുന്ന മറ്റൊരു കുരുക്കാണ് ഇപ്പോൾ വിപണിയിൽ വ്യാപകമായികൊണ്ടിരിക്കുന്ന ന്യൂജെൻ മയക്കുമരുന്നുകൾ. മയക്കുമരുന്ന് ലോബികൾ ജില്ലയിൽ വ്യാപകമാണ്. പല വിദ്യാർത്ഥികളും ഇവരുടെ ഇരകളാണ്. രക്ഷിതാക്കളുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലപ്പോഴും കുട്ടികൾ എവിടെ പോകുന്നു, അവരുടെ കൂട്ടുകെട്ടുകൾ, വിനോദങ്ങൾ ഒന്നും അറിയാറില്ല. ഇതിലും വലിയൊരപകടം ഒളിഞ്ഞിരിക്കുന്നുണ്ട്.
ലൈസൻസ് പോലുമില്ലാതെ വീട്ടിലെ വണ്ടിയെടുത്ത് സുഹൃത്തുക്കളുടെ കൂടെ ടൗണിലും മറ്റും കറങ്ങിനടക്കുന്ന കുട്ടികളും കുറവല്ല. ഇത്തരം കുട്ടികളാണ് അപകടത്തിൽപെടുന്നത്. രക്ഷിതാക്കളുടെ ശ്രദ്ധ ഇക്കാര്യത്തിലും പതിയേണ്ടിയിരിക്കുന്നു.
@ നീന്തൽ അറിയാമെന്ന് കരുതി പഠിച്ചയുടനെ പോയി അപകടത്തിൽപെടുന്നവരുണ്ട്. കോഴിക്കോട് ബീച്ചിൽ എവിടെയാണ് അപകടം പതിയിരിക്കുക എന്ന് പറയാനാകില്ല. കുട്ടികളെ ഒരു കാരണവശാലും നീന്തൽ വശമുള്ള മുതിർന്നവരുടെ കൂട്ടത്തിൽ അല്ലാതെ ഇത്തരം സ്ഥലങ്ങളിൽ വിടരുത്.
കെ.പി ബാബുരാജ്, സ്റ്റേഷൻ ഓഫീസർ, വെള്ളിമാടുകുന്ന്.
@ കൊവിഡ് ആയതുകൊണ്ട് വലിയരീതിയിലുള്ള ബോധവത്കരണക്ലാസുകൾ സ്കൂളുകളിൽ നടത്താനായിട്ടില്ല. കുട്ടികളുടെ കൂട്ടുകെട്ടുകളെ കുറിച്ച് രക്ഷിതാക്കൾ നിർബന്ധമായും ശ്രദ്ധിക്കണം.
ജയകുമാർ.ടി, നാർക്കോട്ടിക് സെൽ അസി.കമ്മിഷണർ.
2021 ജനുവരി മുതൽ ഇതുവരെ മുങ്ങി മരിച്ച കുട്ടികൾ - 25
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |