കൊച്ചി: സൂപ്പർ താരം വാടകയ്ക്ക് നൽകിയിരുന്ന ഫ്ലാറ്റിൽ നിന്ന് ലഹരിമരുന്നുമായി അറസ്റ്റിലായ യുവാവിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ വൻ തുക കൈക്കുലി വാങ്ങിയെന്ന പരാതിയിൽ എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്ന് കൊച്ചി സിറ്റി പൊലീസ് മൊഴിയെടുത്തു. കഴിഞ്ഞ മാർച്ചിൽ തോപ്പുംപടിയിലെ ഫ്ലാറ്റിൽ നിന്ന് പുനലൂർ സ്വദേശി നുജും സലിംകുട്ടി പിടിയിലായ കേസിലാണ് അന്വേഷണം. ഹൈക്കോടതി അഭിഭാഷൻ അസിഫ് അലി എന്ന പേരിലാണ് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. ഒരു അസി. കമ്മിഷണർ, ഒരു സർക്കിൾ ഇൻസ്പെക്ടർ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
പരാതിക്കാരനെ തെരഞ്ഞ് പൊലീസ് ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. ഇതേ പേരിൽ മൂന്ന് അഭിഭാഷകർ കൊച്ചിയിലുണ്ട്. വിദേശത്തു നിന്ന് തപാൽ വഴി ലഹരി എത്തിച്ച് ഫ്ളാറ്റിൽ താമസിച്ച് വിതരണം ചെയ്യുന്നുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്കു രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നുജും കുടുങ്ങിയത്.
85000 രൂപയായിരുന്നു ഫ്ളാറ്റ് വാടക. നുജും അടുത്തിടെ ജാമ്യത്തിലിറങ്ങി. ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. അറസ്റ്റിലായതിന്റെ വൈരാഗ്യത്തിന് വ്യാജ പരാതി നൽകിയതാകാമെന്ന സംശയവും പൊലീസിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |