കോലാർ: പാതിവ്രത്യം തെളിയിക്കാൻ ഭാര്യയുടെ കൈപ്പത്തിയിൽ കർപ്പൂരം കത്തിച്ച് പരിശോധന നടത്തിയ യുവാവിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. കർണാടക കോലാർ ജില്ലയിലെ വീരേനഹള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ആനന്ദ എന്ന യുവാവാണ് ഭാര്യയുടെ കൈപ്പത്തിയിൽ കർപ്പൂരം കത്തിച്ച് ക്രൂരമായ പരീക്ഷണം നടത്തിയത്. സംഭവത്തിൽ യുവതിയ്ക്ക് സാരമായി പൊള്ളലേറ്റു.
സംഭവം നടന്ന് അഞ്ച് ദിവസമായെങ്കിലും ഭർത്താവിനെ ഭയന്ന് യുവതി പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല. എന്നാൽ അംബേദ്കർ സേവാസമിതി പ്രസിഡന്റ് കെഎം സന്ദേശ് ഇടപെട്ടതിനെ തുടർന്ന് യുവതി പരാതി നൽകുകയായിരുന്നു. 14 വർഷം മുമ്പ് വിവാഹിതരായ ഇവർക്ക് ഒരു മകനുണ്ട്.
ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടോയെന്ന് സംശയിച്ചിരുന്ന ആനന്ദ കൈപ്പത്തിയിൽ കർപ്പൂരം കത്തിക്കാൻ യുവതിയെ നിർബന്ധിക്കുകയായിരുന്നു. നിരക്ഷരയായ യുവതി ഉടൻ തന്നെ ഭർത്താവ് പറഞ്ഞത് അതേപടി അനുസരിക്കുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ ആനന്ദ ഗ്രാമം വിടുകയായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാൾക്കായുള്ള അന്വേഷണം നടത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |