മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ക്യാൻസർ ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. റഷ്യൻ സുരക്ഷാ ഏജൻസിയായ എഫ്.എസ്.ബിയുടെ കർക്കശക്കാരനായ മുൻ തലവനും പുട്ടിന്റെ അടുത്ത സുഹൃത്തുമായ നികോലയ് പട്രുഷെവിന് താത്കാലികമായി അധികാരം കൈമാറിയ ശേഷമാകും പുട്ടിൻ ചികിത്സയ്ക്ക് പോവുകയെന്നാണ് സൂചന.
അമേരിക്കൻ മാദ്ധ്യമമായ ന്യൂയോർക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ റഷ്യൻ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയാണ് മുൻ ഇന്റലിജൻസ് ഓഫീസറായ പട്രുഷെവ്. വിക്ടർ മിഖൈലോവിച് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മുൻ റഷ്യൻ ഫോറിൻ ഇന്റലിജൻസ് സർവീസ് ലെഫ്റ്റനന്റ് ജനറലിന്റെ ടെലിഗ്രാം ചാനലിലൂടെയാണ് പുട്ടിന്റെ ശസ്ത്രക്രിയ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായേ പറ്റൂ എന്ന് പുട്ടിനോട് ഡോക്ടർമാർ നിർദ്ദേശിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ ഏതാനും ദിവസങ്ങൾ മാത്രമായിരിക്കും അധികാരം പട്രുഷെവിന്റെ കൈകളിലെത്തുക.
പട്രുഷെവ് പുട്ടിനേക്കാളും തന്ത്രശാലിയായ വില്ലനാണെന്നും ഗൂഢമായ നീക്കങ്ങൾ നടത്തുന്ന പട്രുഷെവിന്റെ രീതി യുക്രെയിൻ അധിനിവേശ നടപടികൾ ഗുരുതരമാക്കിയേക്കുമെന്നുമാണ് റിപ്പോർട്ട്. അതേ സമയം, റിപ്പോർട്ട് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് പെന്റഗൺ വ്യക്താവ് ജോൺ കിർബി പറഞ്ഞു.
പുട്ടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സമീപകാലത്ത് നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഏറ്റവുമൊടുവിൽ പുറത്തുവന്ന വീഡിയോയിലും പുട്ടിന്റെ നിൽപ്പിലടക്കം മാറ്റങ്ങൾ പ്രകടമായിരുന്നു. 30ലേറെ തവണ പുട്ടിനെ ഒരു ക്യാൻസർ രോഗ വിദഗ്ദ്ധൻ സന്ദർശിച്ചെന്ന് ഒരു റഷ്യൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷവും പുട്ടിനെ രഹസ്യമായി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും റിപ്പോർട്ടുണ്ട്. പുട്ടിന് പാർക്കിൻസൺ രോഗമുണ്ടെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അതേ സമയം, പുട്ടിന്റെ ആരോഗ്യം സംബന്ധിച്ച റിപ്പോർട്ടുകളൊന്നും ക്രെംലിൻ അംഗീകരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |