ലക്നൗ : ഇരുപത്തിയെട്ട് വർഷത്തിന് ശേഷം കുടുംബത്തിലെ ചടങ്ങിൽ പങ്കെടുക്കാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം ഗ്രാമത്തിലെത്തി. ഗ്രാമത്തിലെത്തിയ യു പി മുഖ്യൻ ആദ്യം തന്റെ മാതാവിനെ കാണാനാണ് എത്തിയത്. അനുഗ്രഹത്തിനായി മാതാവിന്റെ കാൽ തൊട്ട് വന്ദിച്ച ശേഷം, സമ്മാനമായി കൊണ്ടുവന്ന ഷാൾ അണിയിച്ചു. യോഗിയെ കണ്ട് മാതാവ് വികാരാധീനയായി. അനന്തരവന്റെ മുടിവെട്ട് ചടങ്ങിൽ പങ്കെടുക്കുന്നതിനായിട്ടാണ് ആദിത്യ നാഥ് എത്തിയത്. നാളെയാണ് ചടങ്ങ്.
ഉത്തരാഖണ്ഡിലെ പഞ്ചൂരിലെ തന്റെ തറവാട്ടുഗ്രാമത്തിലെത്തിയാണ് യോഗി മാതാവ് സാവിത്രി ദേവിയുടെ അനുഗ്രഹം തേടിയത്. 2020 ഏപ്രിലിൽ കൊവിഡ് ബാധിച്ച് യോഗിയുടെ പിതാവ് മരണപ്പെട്ടിരുന്നു. എന്നാൽ അന്ന് യു പി മുഖ്യമന്ത്രിയായ യോഗി വീട്ടിലെത്തിയിരുന്നില്ല. അവസാന നിമിഷത്തിൽ പിതാവിനെ ഒരു നോക്ക് കാണണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ കൊവിഡ് കാരണം സംസ്ഥാനത്തെ 23 കോടി ജനങ്ങളോടുള്ള കടമയോർത്ത് തനിക്ക് അത് കഴിഞ്ഞില്ലെന്ന് യോഗി പറഞ്ഞു.
പൗരിയിലെ പഞ്ചൂർ ഗ്രാമത്തിൽ ജനിച്ച യോഗി ആദിത്യനാഥ് ചംകോട്ഖലിലെ സ്‌കൂളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഒന്നാം ക്ലാസ് മുതൽ ഒൻപത് വരെ ഇവിടെയാണ് അദ്ദേഹം പഠിച്ചത്. ഒരു കോളേജിൽ തന്റെ ആത്മീയ ഗുരു മഹന്ത് വൈദ്യനാഥിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമാണ് യോഗി ഗ്രാമത്തിലേക്ക് പുറപ്പെട്ടത്. നാളെ ഹരിദ്വാറിലെത്തുന്ന മുഖ്യമന്ത്രി നിരവധി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും, വൈകിട്ടോടെ തിരികെ ലക്നൗവിലേക്ക് പുറപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |