ലക്നൗ : പെരുന്നാൾ ദിവസം പള്ളിയിൽ നിന്നും നിസ്‌കരിച്ച ശേഷം പുറത്തേക്കിറങ്ങിയ വിശ്വാസികളെ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ച് ഹിന്ദുമത വിശ്വാസികൾ. മൊറാദാബാദിലെ താക്കൂർദ്വാരയിലാണ് സംഭവം. അടുത്തിടെ നഗരത്തിൽ ഹനുമാൻ ജയന്തി ആഘോഷിക്കവേ മുസ്ലീങ്ങളും ഹിന്ദുമത വിശ്വാസികളെ ഇത്തരത്തിൽ സ്വീകരിച്ചിരുന്നു. ഇരു സമുദായങ്ങളിലെയും ആളുകൾക്കിടയിൽ പരസ്പര സ്‌നേഹവും സമാധാനവും നിലനിർത്തുന്നതിനായി ഇത്തരം പ്രവർത്തികളെ സ്ഥലം സർക്കിൾ ഓഫീസർ അനൂപ് സിംഗ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പർമാനന്ദ് സിംഗ് എന്നിവർ പ്രോത്സാഹിപ്പിച്ചിരുന്നു.
'പരസ്പരം മതത്തെ ബഹുമാനിക്കുന്നത് ആളുകളുടെ കാഴ്ചപ്പാട് മാറ്റും, വർഗീയ സംഘർഷങ്ങൾ ഉണ്ടാകില്ല എന്ന്.' സർക്കിൾ ഓഫീസർ അഭിപ്രായപ്പെട്ടു. ഈദ്, അക്ഷയ തൃതീയ എന്നീ രണ്ട് ആഘോഷങ്ങൾ ഒരേ ദിവസമായതിനാൽ താക്കൂർദ്വാരയിലെ സുരക്ഷ ചുമതല ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് വിലയിരുത്തിയിരുന്നു. നഗരത്തിലെ വ്യാപാരി മണ്ഡലം അംഗങ്ങളാണ് പുഷ്പവൃഷ്ടിക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തിയത്. 'ഞങ്ങൾ എല്ലാവരും യോജിപ്പിലാണ് ജീവിക്കുന്നത്, വർഷങ്ങളായി പട്ടണത്തിൽ പരസ്പരം ഉത്സവങ്ങൾ ആഘോഷിക്കുന്നു'വെന്ന് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച ഗൗരവ് ചൗഹാൻ പറഞ്ഞു.
ഇങ്ങനെയൊരു പ്രവർത്തി ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അത് സന്തോഷകരമായ ഒരു സർപ്രൈസ് ആയി, പ്രാർത്ഥന കഴിഞ്ഞ് മടങ്ങിയപ്പോൾ ലഭിച്ച സ്വീകരണത്തെ കുറിച്ച് ഒരു ഇസ്ലാം മത വിശ്വാസി ദേശീയ മാദ്ധ്യമത്തിനോട് പ്രതികരിച്ചത് ഇപ്രകാരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |