ലഖ്നൗ: കൂട്ട മാനഭംഗ പരാതി നല്കാനായി പൊലീസ് സ്‌റ്റേഷനിലെത്തിയ പതിമൂന്ന് വയസുകാരിയെ സ്റ്റേഷൻ ഹൗസ് ഓഫിസർ മാനഭംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ ലളിത്പുരിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് തിലക്ധരി സരോജ് എന്ന ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്നേ ദിവസം സ്‌റ്റേഷനിലുണ്ടായ പൊലീസുകാർക്കെതിരേയും പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഏപ്രിൽ 22ന് പെൺകുട്ടിയെ നാലംഗസംഘം ഭോപ്പാലിലേക്ക് തട്ടിക്കൊണ്ടുപോയി നാല് ദിവസത്തോളം പീഡനത്തിനിരയാക്കിയിരുന്നു. തുടർന്ന് പ്രതികൾ ഗ്രാമത്തിലെ പൊലീസ് സ്‌റ്റേഷന് സമീപം കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ ബന്ധുവായ സ്ത്രീക്കൊപ്പം അയച്ചു. അടുത്ത ദിവസം കേസിൽ മൊഴി നൽകാനെത്തിയ പെൺകുട്ടിയെ പൊലീസുകാരൻ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ പെൺകുട്ടിയുടെ പിതാവ് ഒരു എൻ.ജി.ഒയുടെ സഹായത്തോടെ ലളിത്പുർ സ്റ്റേഷനിൽ പരാതി നല്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |