മലപ്പുറം: പെരിന്തൽമണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ഗുഡ്സ് ഓട്ടോയിലെ സ്ഫോടനം ആസൂത്രിതമെന്ന് പൊലീസ്. സ്ഫോടകവസ്തു നിറച്ച ഗുഡ്സിലേക്ക് ഭാര്യയെയും മക്കളെയും കയറ്റിയശേഷം മുഹമ്മദ് സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. രണ്ടുതവണയാണ് സ്ഫോടനമുണ്ടായത്. വാഹനം പൂർണമായും നശിച്ചിട്ടുണ്ട്. . സ്ഫോടനത്തിൽ മുഹമ്മദും ഭാര്യ ജാസ്മിനും ഇവരുടെ കുട്ടിയുമാണ് മരിച്ചത്. അഞ്ചുവയസുളള മറ്റൊരു കുട്ടി അതീവഗുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കാസർകോടാണ് മുഹമ്മദ് ജോലിചെയ്തിരുന്നത്. ഇയാളും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അതിനാൽ കുറച്ചുനാളായി ഇവർ അകന്നാണ് കഴിഞ്ഞിരുന്നത്. പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് ഭാര്യയെയും മക്കളെയും വീട്ടിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേനയാണ് ഇയാൾ എത്തിയത്. ഇയാൾ ഭാര്യയേയും മക്കളേയും അടുത്തുള്ള റബ്ബർ തോട്ടത്തിന് സമീപത്തേക്ക് ഫോൺ ചെയ്തു വിളിച്ചു വരുത്തുകയുമായിരുന്നുവെന്നാണ് വിവരം. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നേരത്തേ വാഹനത്തിൽ സ്ഫോടക വസ്തുക്കൾ നിറച്ചിരുന്നു.
വാഹനത്തിൽ ഭാര്യയും മക്കളും കയറിയതോടെ ഡോർ ലോക്കുചെയ്യുകയും സ്ഫോടക വസ്തുക്കൾക്ക് തീ കൊടുക്കുകയായിരുന്നു. സ്ഫോടനത്തെത്തുടർന്ന് ശരീരത്തിന് തീപിടിച്ചപ്പോൾ മരണവെപ്രാളത്തിൽ വാഹനത്തിൽ നിന്ന് ഇറങ്ങിയോടിയ മുഹമ്മദ് തൊട്ടടുത്തുണ്ടായിരുന്ന കിണറ്റിലേക്ക് ചാടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദ് തീ കൊളുത്തുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ജാസ്മിന്റെ സഹോദരിമാരിൽ ഒരാൾ വാഹനത്തിൽ നിന്ന് ഒരു കുട്ടിയെ വലിച്ച് പുറത്തിടുകയായിരുന്നു. ഈ കുട്ടിയാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
വലിയ സ്ഫോടന ശബ്ദത്തോടെയാണ് വാഹനം കത്തിയത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ ഇവർ വെള്ളമൊഴിച്ച് തീകെടുത്താൻ നോക്കിയെങ്കിലും വീണ്ടും സ്ഫോടനം ഉണ്ടായി. ഇതോടെ അവർ ഭയന്ന് പിൻവാങ്ങി. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. അരമണിക്കൂറോളമാണ് വാഹനം നിന്നുകത്തിയത്. മുഹമ്മദ് പോക്സോ കേസിലെ പ്രതിയാണെന്നും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |