കൊച്ചി: ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്‌കോവിച്ചുമായുള്ള കരാർ കേരള ബ്‌ളാസ്‌റ്റേഴ്‌സ് എഫ്‌സി നീട്ടി. 2024വരെ ലെസ്‌കോവിച്ച് ബ്‌ളാസ്റ്റേഴ്‌സിന്റെ ഭാഗമാകും. ജിഎൻകെ ഡൈനാമോ സാഗ്രെബിൽ (ഡൈനാമോ സാഗ്രെബ്) നിന്നാണ് ലെസ്‌കോവിച്ച് ബ്‌ളാസ്‌റ്റേഴ്‌സിലെത്തിയത്.
2009ലാണ് ഈ മുപ്പത്തൊന്നുകാരന്റെ പ്രൊഫഷണൽ ഫുട്‌ബോൾ കരിയർ ആരംഭിക്കുന്നത്. എൻ കെ ഒസിയെക്കിന്റെ യൂത്ത് ടീമിലൂടെയായിരുന്നു തുടക്കം. 2011ൽ പ്രധാന ടീമിനായി അരങ്ങേറ്റം കുറിച്ചു. 56 മത്സരങ്ങളിൽ കളിച്ചു. അഞ്ച് ഗോളും നേടി. 2013ൽ എച്ച് എൻ കെ റിയെക്കിലെത്തി. നാല് വർഷത്തേക്കായിരുന്നു കരാർ. രണ്ടാം സീസണിൽ 41 മത്സരങ്ങളിൽ ഇറങ്ങി. 2016 ജൂലൈയിൽ ഡൈനാമോ സാഗ്രെബിലേക്ക്. 2020ജനുവരിയിൽ വായ്‌പാടിസ്ഥാനത്തിൽ എൻ കെ ലോകോമോട്ടീവയ്‌ക്ക് കളിച്ചു. തുടർന്നാണ് ബ്‌ളാസ്‌റ്റേഴ്‌സുമായി കരാർ ഒപ്പിടുന്നത്. സീസണിൽ 21 മത്സരങ്ങളിൽ ഇറങ്ങി. 38 ടാക്കിളുകളും 37 ഇന്റർസെപ്‌ഷനുകളും നടത്തി.
ദേശീയ തലത്തിൽ അണ്ടർ 18 മുതൽ അണ്ടർ 21 വരെയുള്ള എല്ലാ യൂത്ത് മത്സരങ്ങളിലും ലെസ്‌കോവിച്ച് രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2014-ൽ അർജന്റീനയ്‌ക്കെതിരെ ക്രൊയേഷ്യൻ സീനിയർ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചു. ബഹുമുഖ പ്രതിഭയാണ് ഈ ക്രൊയേഷ്യൻ താരം. സെന്റർ ബാക്ക്, ലെഫ്റ്റ് ബാക്ക്, ഡിഫൻസീവ് മിഡ്ഫീൽഡർ എന്നീ നിലകളിൽ കളിക്കും.
കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുന്നതിന്റെ ആവേശത്തിലാണ് താനെന്നും കഴിഞ്ഞ സീസണിൽ അരികെവരെയെത്തിയ ഐ എസ് എൽ കപ്പ് സ്വന്തമാക്കുക എന്നതാണ് ഈ സീസണിലെ ലക്ഷ്യമെന്നും ലെസ്കോവിച്ച് പറഞ്ഞു.
‘‘ലെസ്കോവിച്ചുമായി കരാറിൽ എത്തിയതിൽ വളരെയേറെ സന്തോഷമുണ്ടെന്നും ഈ ലീഗിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനാണ് ലെസ്കോവിച്ചെന്നും കേരള ബ്‌ളാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോളിൻസ് സ്കിൻകിസ് പറഞ്ഞു. കളിക്കളത്തിലെ അദ്ദേഹത്തിന്റെ സ്ഥിരത അടുത്ത രണ്ട് വർഷത്തേക്കെങ്കിലും നിലനിർത്താൻ സാധിച്ചാൽ ബ്‌ളാസ്റ്റേഴ്സിന് അത് വലിയ നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ എസ് എലിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളാണ് ലെസ്കോവിച്ചെന്നും അദ്ദേഹത്തിന്റെ ആത്മ സമർപ്പണവും പ്രൊഫസണലിസവും എല്ലാവർക്കും വലിയ മാതൃകയാണെന്നും ക്‌ളബിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |