കൊച്ചി: ബംഗാൾ ഉൾക്കടലിന്റെ വടക്ക് പടിഞ്ഞാറൻ ദിശയിൽ രൂപംകൊണ്ട ന്യൂനമർദ്ദം സംസ്ഥാനത്ത് കാര്യമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനിടയില്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ. അടുത്ത 48 മണിക്കൂറിൽ ഇത് ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമാകാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും ആശങ്ക വേണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അതേ സമയം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴയ്ക്കുള്ള സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തീരദേശ മേഖലകളേറെയുള്ള ജില്ലയിൽ ന്യൂനമർദ്ദം സംബന്ധിച്ച് ആശങ്കൾക്കിടയില്ലെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. മഴക്കാലത്തിനു മുന്നോടിയായി സ്വീകരിക്കേണ്ട മുൻകരുതലുകൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. മുന്നൊരുക്ക പ്രവർത്തനങ്ങൾ തുടരുകയാണെന്നും ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വൃന്ദാദേവി പറഞ്ഞു.
അസാനി..
ഈ വർഷത്തെ മൂന്നാമത് ന്യൂനമർദ്ദമാണിത്. ശക്തിപ്പെട്ട് ചുഴലിക്കൊടുങ്കാറ്റായാൽ അസാനി എന്ന പേരാകും നൽകുക. ശ്രീലങ്കയാണ് ഈ പേര് നിർദ്ദേശിച്ചത്. മേയ് 13നകം ഇത് കരതൊടും. ദിശമാറ്റമുണ്ടായാൽ പശ്ചിമ ബംഗാളിലേക്കോ ബംഗ്‌ളാദേശ് തീരത്തേക്കോ ആകും എത്തുക. സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചനം
തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനു മുകളിലായി രൂപംകൊണ്ട ന്യൂന മർദ്ദം ഇന്ന് വൈകുന്നേരത്തോടെ ശക്തി പ്രാപിച്ചു തീവ്ര ന്യൂന മർദ്ദമായും മേയ് 8 വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറി മേയ് 10ഓടെ ആന്ധ്രാ- ഒഡീഷ തീരത്ത് എത്താൻ സാദ്ധ്യത.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വരുംദിവസങ്ങളിൽ പരക്കെ മഴയ്ക്കുള്ള സാദ്ധ്യതയുണ്ട്
രാജീവൻ എരിക്കുളം
കാലാവസ്ഥാ വിദഗ്ദ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |