ചെങ്ങന്നൂർ: കൊയ്തെടുക്കാൻ യന്ത്രങ്ങൾ കിട്ടാത്തതിനാൽ പാകമായ നെല്ല് കത്തിച്ചു കളയാനൊരുങ്ങി കർഷകർ. ആലാ കൃഷിഭവൻ പരിധിയിലുള്ള കർഷകരാണ് യന്ത്രം കിട്ടാതെ വലയുന്നത്. ഡിസംബർ ആദ്യവാരം കൃഷി ഇറക്കിയ ഉമ ഇനത്തിലുള്ള നെല്ല് ഏപ്രിൽ ആദ്യവാരമാണ് കൊയ്ത് എടുക്കേണ്ടത്. കാലം തെറ്റി പെയ്ത വേനൽമഴ മൂലം കൃഷി ഇറക്കാൻ കാലതാമസം നേരിട്ടതു പോലെ വിളവെടുപ്പിനും കാലതാമസം ഉണ്ടായി. മഴ മാറിയപ്പോൾ യന്ത്രം കിട്ടാത്തതിനാൽ കൊയ്തെടുക്കാൻ സാധിക്കുന്നില്ല. കുറച്ച് സ്ഥലത്ത് കൃഷി ഇറക്കിയിട്ടുള്ള കർഷകരാണ് ഏറെ വലഞ്ഞത്. എന്നാൽ വൻകിട കർഷകർക്കും . കുത്തക പാട്ടക്കാർക്കും ഈ പ്രശ്നം നേരിടേണ്ടി വരുന്നില്ല. ആല, ചെറിയനാട് പുലിയൂർ വെണ്മണി കൃഷി ഭവനുകളുടെ പരിധിയിൽ നിരവധി യന്ത്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതൊന്നും ചെറുകിട കർഷകർക്ക് പ്രയോജനപ്പെടുന്നില്ല. കൃഷിഭവനുകൾ ഇടപെട്ടിട്ടും ഈ പ്രശ്നത്തിന് പരിഹാരം കാണുവാൻ കഴിഞ്ഞില്ല. 150 ദിവസത്തിനു മേൽ പ്രായമായ നെൽച്ചെടികൾ ഇനി ഒരു ചെറുമഴ പെയ്താൽ പോലും നിലംപരിശാകും. ഇപ്പോൾ തന്നെ കതിരുകൾ ഉണങ്ങിക്കരിഞ്ഞ് മുറിഞ്ഞ് വീഴുകയാണ്. ഈ അവസ്ഥ കണ്ടു നിൽക്കാനുള്ള മനസ് പാവപെട്ട കർഷകർക്കില്ല.
പരിഹാരം കണ്ടില്ലെങ്കിൽ നെല്ല് കത്തിക്കുമെന്ന് കർഷകർ
പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ നെല്ല് കത്തിച്ചുകളയുകയാണ് ഇവരുടെ മുൻപിലുള്ള ഏക മാർഗം. മറ്റ് പ്രദേശത്തു നിന്നും വൻകിട കൃഷിക്കാർ ഇവിടേക്ക് കടന്നു കയറി രണ്ട് മൂന്നും പാടശേഖരങ്ങൾ ഒന്നിച്ച് ഏറ്റെടുത്ത് 100 കണക്കിന് ഏക്കർ കൃഷി ഒരു മിച്ച് ചെയ്യുമ്പോൾ അവരുടെ മുൻപിൽ നാമമാത്രമായ ചെറുകിട കർഷകർക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നില്ല.
..................
പല സാധാരണ കർഷകരും ബാങ്ക് വായ്പ എടുത്തോ കെട്ടുതാലി പണയപ്പെടുത്തിയോ ആണ് കൃഷി ഇറക്കിയത്. വിളവെടുപ്പും അതിന്റെ പ്രതിഫലവും യഥാസമയം കിട്ടിയില്ലങ്കിൽ ആത്മഹത്യയല്ലാതെ മറ്റ് പോംവഴിയില്ല
(കർഷകർ)
-150 ദിവസത്തിനു മേൽ പ്രായമായ നെൽച്ചെടികൾ
- കതിരുകൾ ഉണങ്ങുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |