പൊന്നാനി: വിനോദ സഞ്ചാരികളുടെ മനം കവരുന്ന ഇഷ്ട കേന്ദ്രമായി പൊന്നാനിയിലെ ഭാരതപ്പുഴയോരം. പെരുന്നാളുമായി ബന്ധപ്പെട്ട് പതിനായിരങ്ങളാണ് പുഴയോരത്തെ കർമ്മാ റോഡിലെത്തിയത്. പുഴയും കായലും കനാലും അഴിമുഖവും ചുറ്റുന്ന ഉല്ലാസ ബോട്ട് യാത്രയാണ് മുഖ്യ ആകർഷണം. രുചിയുടെ വൈവിധ്യങ്ങൾ നിറച്ച ഭക്ഷണശാലകൾ പാതയിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്. കടൽത്തീരത്തും വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ്. അയൽജില്ലകളിൽ നിന്നടക്കം സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പുഴയോര പാതയായ കർമറോഡിലും ഹാർബറിലും കടലോരത്തും സന്ദർശകരെത്തി. ജങ്കാറിൽ യാത്ര ചെയ്യാനും ഭാരതപ്പുഴയിലെ ബോട്ട് യാത്രയ്ക്കും ബിയ്യംകായലോരത്തെ കാഴ്ചകൾ കാണാനുമാണ് പലരും എത്തുന്നത്. പൊന്നാനിയുടെ ഇനിയുള്ള വികസനം ടൂറിസം രംഗത്തെ കേന്ദ്രീകരിച്ചാണെന്നത് അടിവരയിട്ടാണ് സഞ്ചാരികളുടെ ഒഴുക്ക്.
പുതിയ പദ്ധതികൾക്കും രൂപം നൽകണം
പൊന്നാനിയിൽ പൈതൃക ടൂറിസം പദ്ധതിയ്ക്കൊപ്പം സഞ്ചാരികളെ ആകർഷിക്കാനുള്ള പുതിയ പദ്ധതികൾക്ക് രൂപം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ 20 ടൂറിസം മേഖലകളിൽ ഒന്നായി പൊന്നാനി ഇടംനേടിയിട്ടുണ്ട്. കടലോരത്ത് പ്ലാനറ്റേറിയം നിർമിക്കാൻ ആലോചനയുണ്ടായിരുന്നു. ഇതും പൊന്നാനി ട്രയാങ്കിൾ ടൂറിസവും കനോലി കനാൽ പുനരുദ്ധാരണവും പൊന്നാനി പഴയ അങ്ങാടിയിലെ പൈതൃക വികസനവും യഥാർത്ഥ്യമായാൽ ടൂറിസം ഭൂപടത്തിൽ പൊന്നാനിക്ക് പ്രത്യേക ഇടം നേടാനാകും. മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ കർമ്മ റോഡിൽ സഞ്ചാരികളുടെ പ്രവാഹമുണ്ട്. ഇവിടെ നിള ഹെറിറ്റേജ് മ്യൂസിയം നിർമ്മാണം പുരോഗമിക്കുന്നുണ്ട്. ടൗൺ ഹാൾ, ഇൻഡോർ സ്റ്റേഡിയം, സ്ത്രീകൾക്കുള്ള ജിംനേഷ്യം എന്നീ പദ്ധതികളും നഗരസഭ ആവിഷ്‌കരിച്ചു വരുന്നു. കർമ്മ റോഡും ഹാർബറുമായി ബന്ധിപ്പിക്കുന്ന 36 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലം നിർമ്മാണവും നടന്നുവരുന്നു.
സുരക്ഷ ശക്തമാക്കി
കർമ്മാ റോഡിലെ ഉല്ലാസ ബോട്ട് സവാരിക്ക് തിരക്ക് വർദ്ധിച്ചതോടെ അധികൃതർ സുരക്ഷ ശക്തമാക്കി. മാനദണ്ഡങ്ങൾ പാലിക്കാതെയും സുരക്ഷയില്ലാതെയും സർവീസ് നടത്തുന്ന ബോട്ടുകൾ പിടിച്ചെടുക്കാനാണ് തീരുമാനം. കോഴിക്കോട് പോർട്ട് ഓഫീസർ അശ്വനി പ്രതാപിന്റെ നേതൃത്വത്തിൽ പൊന്നാനിയിൽ ഉദ്യോഗസ്ഥരുടേയും ബോട്ടുടമകളുടേയും യോഗം ചേർന്നു.
നിയമാനുസൃതമായല്ല പല ബോട്ടുകളും സർവീസ് നടത്തുന്നതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അനുവദിച്ചതിലും കൂടുതൽപ്പേരെ കയറ്റിയാണ് പല സർവീസുകളും. 35 പേർക്കുമാത്രം കയറാൻ ശേഷിയുള്ള ബോട്ടിൽ അധികൃതർ പരിശോധനയ്‌ക്കെത്തുമ്പോൾ 50 പേരാണുണ്ടായിരുന്നത്. ഇത്തരത്തിൽ സർവീസ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. വരുംദിവസങ്ങളിൽ പൊലീസിന്റെ പരിശോധനയുണ്ടാകും. വൈദ്യുത ബൾബുകളാൽ അലങ്കരിച്ച ബോട്ടുകൾ രാത്രിയിൽ സർവീസ് നടത്തുന്നുണ്ട്. അപകടരമായ ഇത്തരം യാത്രകൾ ശ്രദ്ധയിൽപ്പെട്ടാൽ ബോട്ട് പിടിച്ചെടുക്കും.
നിർദേശവും തീരുമാനവും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |