സി.ഐ.ടി.യു അംഗങ്ങളും ജോലിക്കെത്തിയില്ല
കൊല്ലം: കെ.എസ്.ആർ.ടി.സി പണിമുടക്കിൽ ഭരണാനുകൂല സംഘടനയായ സി.ഐ.ടി.യു പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ജില്ലയിൽ അനുഭവപ്പെട്ടത് രൂക്ഷമായ യാത്രാക്ളേശം. ആകെയുള്ള 11 ഡിപ്പോകളിൽ നിന്ന് 25 ബസുകൾ മാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്.
ജില്ലയിൽ ശരാശരി 410- 425 ഷെഡ്യൂളുകളാണ് യാത്രക്കാരുടെ തിരക്കിന് ആനുപാതികമായി ഓപ്പറേറ്റ് ചെയ്യുന്നത്. ശരാശരി 60 സർവീസുകൾ വരെ നടത്തുന്ന കൊല്ലം ഡിപ്പോയിൽ നിന്നു ഇന്നലെ 6 ബസുകൾ മാത്രമാണ് നിരത്തിലിറങ്ങിയത്. പുനലൂർ- 15, ചടയമംഗലം-2, ചാത്തന്നൂർ-1, കൊല്ലം-1 എന്നിങ്ങനെയാണ് മറ്റ് ഡിപ്പോകളിൽ നിന്നുള്ള സർവീസ്. 6 ഡിപ്പോകളിൽ നിന്നു ഒരു സർവീസ് പോലും നടന്നില്ല. കൊല്ലം ഡിപ്പോയിൽ ഇന്നലെ 29 കണ്ടക്ടർമാർ ജോലിക്കെത്തി. പക്ഷേ, 6 ഡ്രൈവർമാരാണ് എത്തിയത്. അതിനാൽ 23 കണ്ടക്ടർമാർക്ക് വീട്ടിൽ പോകേണ്ടിവന്നു. സി.ഐ.ടി.യു വിഭാഗക്കാരായ കെ.എസ്.ആർ.ടി.സി.ഇ.എ പണിമുടക്കിൽ പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഈ സംഘടനയിലെ ഭൂരിഭാഗം പേരും ഇന്നലെ ജോലിക്കെത്തിയില്ല.
എല്ലാ യൂണിയനുകളും പണിമുടക്കാത്തതിനാൽ കുറച്ച് ബസുകളെങ്കിലും നിരത്തിലിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാർ. ആശുപത്രികളിലടക്കം പോകാനിറങ്ങിയ പ്രായമേറിയവർക്ക് മണിക്കൂറുകളോളം ബസ് സ്റ്റോപ്പുകളിൽ കാത്തുനിൽക്കേണ്ടി വന്നു. വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് ക്ലാസിൽ എത്താൻ കഴിഞ്ഞില്ല. സ്വകാര്യ ബസ് സർവീസില്ലാത്ത ഗ്രാമപ്രദേശങ്ങളെയാണ് പണിമുടക്ക് സാരമായി ബാധിച്ചത്. പണിമുടക്കിയ ജീവനക്കാർ ഡിപ്പോകളിൽ പ്രതിഷേധ യോഗങ്ങളും പ്രകടനവും നടത്തി.
സർക്കാർ ഉറപ്പ് പാലിക്കണം
കൊല്ലം: എല്ലാ മാസവും അഞ്ചിനു മുമ്പ് ശമ്പളം നൽകാമെന്ന് ജീവനക്കാർക്ക് സർക്കാർ നൽകിയ ഉറപ്പ് പാലിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ആവശ്യപ്പെട്ടു. കൊല്ലം ഡിപ്പോയിൽ ടി.ഡി.എഫ് നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മാസവും ഏകദേശം 150 കോടി രൂപ ടിക്കറ്റ് വരുമാനമായും അതിലേറെ ടിക്കറ്റ് ഇതര വരുമാനവും ലഭിച്ചിട്ടും കൃത്യമായി ശമ്പളം നൽകാൻ മാനേജമെന്റിനും സർക്കാരിനും കഴിയുന്നില്ല എന്നത് ഒരു തൊഴിലാളി സർക്കാരിന് ഭൂഷണമല്ല. മാനേജ്മെന്റിന്റെ തൊഴിലാളി വഞ്ചനയാണ് വ്യക്തമാകുന്നതെന്നും സൂരജ് രവി പറഞ്ഞു. ബി. ബൈജു, ജെ. നിഷ, പി.ജെ. അനിൽകുമാർ, ആർ. ദീപു, വി.എസ്. ശ്രീനാഥ്, എം.എസ്. ശ്രീകുമാർ, എം. ഷീജാകുമാരി, അനിൽകുമാർ, ക്രിസ്റ്റി മാനുവൽ, ബാലചന്ദ്രൻ പിള്ള, മുജീബ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |