ഹവാന : ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത ആഡംബര ഫൈവ് സ്റ്റാർ ഹോട്ടലായ സറാറ്റോഗയിൽ നടന്ന ശക്തമായ സ്ഫോടനത്തിൽ 22 മരണം. മരിച്ചവരിൽ ഒരു കുട്ടിയും ഗർഭിണിയായ യുവതിയും ഉൾപ്പെടുന്നതായാണ് വിവരം. 14 കുട്ടികളടക്കം 65 പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. പ്രാദേശിക സമയം, വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സ്ഫോടനം.
ഹോട്ടലിനു സമീപമുണ്ടായിരുന്ന ബസുകളടക്കമുള്ള വാഹനങ്ങളും സ്ഫോടനത്തിൽ കത്തിനശിച്ചു. സ്‌ഫോടനത്തിൽ ഏറെക്കുറെ പൂർണായി തകർന്ന 96 മുറികളുള്ള ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന ഗ്യാസ് ടാങ്കറിലെ വാതകച്ചോർച്ചയാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
1880ൽ നിർമ്മിക്കപ്പെട്ട ചരിത്ര പ്രസിദ്ധമായ സറാറ്റോഗയിൽ 2005ൽ നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ, ഗായിക ബിയോൺസെ, മഡോണ തുടങ്ങിയ പ്രമുഖർ ക്യൂബൻ സന്ദർശനവേളയിൽ താമസിക്കാൻ തിരഞ്ഞെടുത്ത ഹോട്ടലാണിത്. രണ്ട് വർഷത്തെ അടച്ചിടീലിന് ശേഷം മേയ് 10ന് ഹോട്ടൽ വീണ്ടും പ്രവർത്തനമാരംഭിക്കാനിരിക്കെയാണ് സ്ഫോടനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |